അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ നിരവധി പ്രമുഖർ എറണാകുളം ടൗൺഹാളിൽ എത്തുകയാണ്. എറണാകുളത്തെ കണ്ടനാട്ടെ വീട്ടിൽ നിന്ന് മൃതദേഹം എറണാകുളത്തെ ടൗൺഹാളിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ 3 വരെ ആണ് പൊതുദർശനത്തിന് വയ്ക്കുക. ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് അറിയിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു.
ശ്രീനിവാസന്റെ അന്ത്യം ഇന്ന് രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ആയിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോൾ ആരോഗ്യ നില മോശമാവുകയായിരുന്നു. ഡയാലിസിസിന് പോവുന്നതിനിടെയാണ് ശ്രീനിവാസന് തളർച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതും. ഭാര്യ വിമലയായിരുന്നു ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നത്.

