ദില്ലി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനസ്ഥാപിക്കണം എന്ന് ആണ് പാകിസ്ഥാന്‍റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാന്‍ വീണ്ടും കത്ത് നൽകി. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വെള്ളം ഇന്ത്യയിലേക്ക് കൂടുതൽ എത്തിക്കുന്നതിൽ ആലോചന പുരോഗമിക്കുന്നു.
ഭീകരാക്രമണത്തിനെതിരെ നയതന്ത്ര തലത്തില്‍ പാകിസ്ഥാനെ പൂട്ടുകയാണ് ഇന്ത്യ ആദ്യം സ്വീകരിച്ച നടപടി. ആദ്യം സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചു. പിന്നാലെ പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് റദ്ദാക്കി. അട്ടാരി വാഗ അതിര്‍ത്തി അടച്ചു. നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ശുഷ്കമായ വ്യാപാര ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചു. മറുവശത്ത് ഷിംല കരാര്‍ റദ്ദാക്കിയും, വ്യോമപാത അടച്ചും പാകിസ്ഥാനും പ്രതിരോധം തീര്‍ത്തു. എന്നിട്ടും പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തികളില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ച്ചയായി. എന്തും സംഭവിക്കാമെന്ന അന്തരീക്ഷത്തില്‍ കഴിഞ്ഞ മാസം 7ന് അര്‍ധരാത്രി പിന്നിട്ടപ്പോള്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരക്യാമ്പുകളില്‍ കടന്നുകയറി ഇന്ത്യ ആക്രമണം നടത്തി. സിന്ദൂരം മാഞ്ഞുപോയ സഹോദരിമാര്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പാക്കി.
സിന്ധു നദീജല കരാറിന്റെ പ്രാധാന്യം
1960 സെപ്റ്റംബര്‍ 19-ന് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് ഒപ്പുവച്ച ഈ കരാര്‍, ഇരു രാജ്യങ്ങൾക്കുമിടയിൽ ജലവിതരണ പരിധികളെക്കുറിച്ചുള്ള ഒരു സുപ്രധാന അന്തർദേശീയ ഉടമ്പടിയാണ്.
നദികളായ ബിയാസ്, രവി, സത്ലജ് എന്നിവയിലെ വെള്ളം ഇന്ത്യക്ക് ഉപയോഗിക്കാമെന്നും, സിന്ധു, ചെനാബ്, ഝലം എന്നിവ പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളതുമാണ് കരാറിന്റെ അടിസ്ഥാനമാറ്റം. ജലസേചനം, വൈദ്യുതോൽപ്പാദനം, ജലസംഭരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇരു രാജ്യങ്ങളും ഈ നദികളുടെ വെള്ളം പരസ്പരം തടസമില്ലാതെ ഉപയോഗിക്കാമെന്നതാണ് കരാറിന്റെ സുപ്രധാന പദവി.
ഇന്ത്യയും പാകിസ്ഥാനുമിടയിൽ പല തർക്കങ്ങളും ഉണ്ടായിട്ടും 1965ലെ യുദ്ധകാലത്തുപോലും സിന്ധു കരാറിലെ ജലവിതരണം തടസ്സപ്പെട്ടിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ വ്യാപകമായ രാഷ്ട്രീയ-സൈനിക സംഘർഷങ്ങൾ, കരാറിന്റെ ഭാവിയെ സംബന്ധിച്ച് വലിയ ചോദ്യചിഹ്നം ഉയർത്തുകയാണ്. സാമൂഹ്യ, സാമ്പത്തിക മേഖലകളിലും വലിയ പ്രത്യാഘാതങ്ങളുണ്ടാകുന്ന ഈ വിഷയത്തിൽ അടുത്ത ദിവസങ്ങളിൽ ഇന്ത്യ എങ്ങനെ പ്രതികരിക്കും എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.