ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദത്തിൽ ICC മുന്നറിയിപ്പിന് പിന്നാലെ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്ഥാൻ. പ്രശ്നപരിഹാരത്തിന് തയ്യാറെന്ന് പാകിസ്ഥാൻ അറിയിച്ചു. സാമ്പത്തിക – നിയമനടപടികൾ ഉണ്ടാകുമെന്ന ICC മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്ഥാൻ ചർച്ചയ്ക്ക് വഴങ്ങിയത്.
വിഷയത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി (ഐസിസി) ഔദ്യോഗിക ചർച്ചകൾക്ക് അവസരം തേടിയിട്ടുണ്ട്. അസാധാരണമായ സാഹചര്യങ്ങളാണ് കാരണമായി ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി പിസിബി നേരത്തെ ഐസിസിക്ക് കത്തെഴുതിയിരുന്നു. സർക്കാരിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
മറുപടിയായി, അസാധാരണമായ സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് ഐസിസി പിസിബിയോട് ചോദിച്ചിരുന്നു. മത്സരത്തിൽ നിന്ന് പിന്മാറുന്നത് നിയമപരമായ പ്രത്യാഘാതങ്ങൾക്കും സാധ്യതയുള്ള ഉപരോധങ്ങൾക്കും കാരണമാകുമെന്ന് ഐസിസി വ്യക്തമാക്കുകയും ചെയ്തു.
ലോകകപ്പിൽ ഫെബ്രുവരി 15ന് നടക്കേണ്ട ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാൻ സർക്കാരാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇന്ത്യയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ കളിക്കളത്തിലിറങ്ങേണ്ടതില്ലെന്ന് സർക്കാർ നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. ഇതിന് മറുപടിയായി, ഐസിസി ചട്ടങ്ങൾക്കനുസൃതമായി, ഈ തീരുമാനമെടുത്ത സാഹചര്യവും അത് ലഘൂകരിക്കാൻ സ്വീകരിച്ച നടപടികളും വിശദീകരിക്കാൻ പിസിബിയോട് ആവശ്യപ്പെട്ടു. ലോകകപ്പിൽനിന്നു പുറത്തായ ബംഗ്ലദേശിനു പിന്തുണ അറിയിച്ചായിരുന്നു പാകിസ്ഥാന്റെ ബഹിഷ്കരണ ഭീഷണി.

