എല്ലാ തർക്കങ്ങളും പരിഹരിക്കാൻ ആഗ്രഹിക്കുന്നതായും ഇന്ത്യയുമായി ചർച്ച നടത്താൻ തയ്യാറാണെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സന്നദ്ധത പ്രകടിപ്പിച്ചു. കശ്മീർ, ഭീകരവാദം, ജല പങ്കിടൽ, വ്യാപാരം എന്നിവയുൾപ്പെടെ രണ്ട് അയൽ രാജ്യങ്ങൾക്കിടയിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഇന്ത്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ തയ്യാറാണെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചത്. നാല് രാഷ്ട്ര പര്യടനത്തിന്റെ രണ്ടാം പാദത്തിനിടെ ടെഹ്‌റാനിൽ വെച്ചാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിനും ഇന്ത്യയുടെ പ്രതികാര നടപടിയായ ഓപ്പറേഷൻ സിന്ദൂറിനും ശേഷം അതിർത്തി കടന്നുള്ള വെടിവയ്പ്പ് നിർത്താൻ ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ഷെരീഫിന്റെ പ്രസ്താവന. “കശ്മീർ പ്രശ്‌നവും ജലപ്രശ്നവും ഉൾപ്പെടെയുള്ള എല്ലാ തർക്കങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കൂടാതെ വ്യാപാരം, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം എന്നിവയിൽ അയൽക്കാരനുമായി സംസാരിക്കാനും ഞങ്ങൾ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താൽ പാകിസ്ഥാൻ പ്രതികരിക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമൊത്തുള്ള സംയുക്ത പത്രസമ്മേളനത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ പാകിസ്ഥാനുമായുള്ള ഏത് സംഭാഷണവും പാക് അധിനിവേശ കശ്മീരിന്റെ തിരിച്ചുപിടിക്കലിലും ഭീകരവാദ വിഷയത്തിലും മാത്രമായിരിക്കുമെന്നും മറ്റൊന്നും സംസാരിക്കാനില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനത്തിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏതൊരു ചർച്ചയും മൂന്നാം കക്ഷിയുടെ പങ്കാളിത്തമില്ലാതെ ഉഭയകക്ഷി വിഷയമായി തുടരണമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.