പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 300 കോടിയുടെ ആസ്തിയാണ് താലൂക്ക് യൂണിയനുള്ളത്. ഈ ആസ്തി കൈക്കലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും ഗണേഷ്‍കുമാർ ആരോപിച്ചു.
ജി സുകുമാരൻ നായര്‍ ജീവിച്ചിരിക്കുന്നിടത്തോളം അദ്ദേഹത്തെ എതിര്‍ക്കരുതെന്ന് അച്ഛന് നൽകിയ വാക്കാണ് അത് ഞാൻ പാലിക്കും. മന്നത്ത് പത്മനാഭൻ കെട്ടിപടുത്തതാണ് എൻഎസ്എസ് എന്ന മഹാപ്രസ്താനം. താൻ ഏകാധിപതിയൊന്നുമല്ല. അത്തരത്തിൽ താൻ ഏകാധിപതിയാണെന്ന് പത്തനാപുരത്തെ ജനങ്ങള്‍ പറയില്ല. സമയം ഇല്ലാതിരുന്നിട്ടും അച്ഛന് നൽകിയ വാക്കിന്‍റെ പുറത്താണ് യൂണിയന്‍റെ ചുമതല ഏറ്റെടുത്തത്. തന്നെ പുറത്താക്കിയതിന് പിന്നിൽ രാഷ്ട്രീയമുണ്ട്, ജി സുകുമാരൻ നായര്‍ പിതൃതുല്യനാണെന്നും അദ്ദേഹത്തെ ഒരിക്കലും എതിര്‍ക്കില്ലെന്നും ഗണേഷ്‍കുമാർ പറഞ്ഞു.
വളഞ്ഞ വഴിയിൽ അല്ല താൻ എൻഎസ്എസ് താലൂക്ക് യൂണിയന്‍റെ ഭാരവാഹിയായത്. വോട്ട് ചെയ്ത് തെരഞ്ഞെടുത്തതാണ്. ഒരു ദിവസം രാവിലെ മാറ്റിയാൽ തനിക്ക് ഒന്നുമില്ല. താൻ നായരുടെ മാത്രം ആളല്ല പൊതു സ്വത്താണ്. ജനങ്ങൾക്ക് നന്മ ചെയ്യുന്ന സാധാരണക്കാരനായ രാഷ്ട്രീയക്കാരൻ ആണ്. തനിക്ക് എല്ലാ സമുദായവും ഒരുപോലെയാണ്. മതേതര വിശ്വാസിയും സാധാരണക്കാരനുമാണ് താൻ. വെള്ളാപ്പള്ളി തന്നെ വിമർശിച്ചത് സുകുമാരൻ നായരുടെ ആളായതുകൊണ്ടാണെന്നും ഗണേഷ്‍കുമാർ പറഞ്ഞു.

