വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ, പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡയസ് നോൺ (Dies-non) പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പണിമുടക്ക് ദിവസമായ ഫെബ്രുവരി 12-ന് ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ അന്നത്തെ ശമ്പളം തടഞ്ഞുവെക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
ബുധനാഴ്ച രാത്രി വൈകിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. അംഗീകാരമില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമായി കണക്കാക്കുമെന്നും ഉത്തരവിൽ പറയുന്നു. കേരള സർവീസ് റൂൾസ് (KSR) പാർട്ട് ഒന്നിലെ റൂൾ 14 എ പ്രകാരം, പണിമുടക്കിൽ പങ്കെടുത്തുകൊണ്ട് ജോലിക്ക് ഹാജരാകാതിരിക്കുന്ന കാലയളവ് ‘ഡയസ് നോൺ’ ആയി കണക്കാക്കും. അതായത് ‘ജോലിയില്ലെങ്കിൽ ശമ്പളമില്ല’ എന്ന നയം നടപ്പിലാക്കും.
ഫെബ്രുവരി 12-ന് പണിമുടക്കുന്നവരുടെ ആ ദിവസത്തെ വേതനം 2026 മാർച്ചിലെ ശമ്പളത്തിൽ നിന്ന് കുറയ്ക്കും. സംസ്ഥാനത്തെ ഭരണാനുകൂല സംഘടനകൾ ഉൾപ്പെടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ കർശന നടപടി.

