എറണാകുളം: ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട കോൺഗ്രസിലെ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ജനാധിപത്യപരമായാണ് ബ്ലോക്ക് പുനഃസംഘടന നടത്തിയതെന്നും തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ തൻ്റെ നേതാക്കളാണെന്നും വിഡി സതീശൻ പറഞ്ഞു. ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേർന്നവർ ആലോചിക്കട്ടെ, പാർട്ടി ദേശീയനേതൃത്വം പരിശോധിക്കട്ടെ, എല്ലാവരും ആത്മ പരിശോധന നടത്തട്ടെയെന്നും സതീശൻ പറഞ്ഞു.
നേതാക്കൾ ഒപ്പിട്ട് തന്ന പട്ടികയിൽ നിന്നാണ് 172 പേരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. പിന്നീട് ബാക്കിയുള്ള 110 പേരെ പട്ടികയിൽ ചേർത്തു. തന്‍റെ പേരിൽ ആരെയും വെച്ചിട്ടില്ല. കെ.പി.സി.സി അധ്യക്ഷൻ 12 പേരെ മാത്രമാണ് സ്വന്തം പേരിൽ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും സതീശൻ വ്യക്തമാക്കി.
പാർലമെൻറ് തെരഞ്ഞെടുപ്പ് എന്ന യുദ്ധത്തിനായി ഒരുങ്ങുകയാണെന്ന് എല്ലാവരും ഓർക്കണം. നടപടി വേണം എന്ന് താൻ പറയുന്നില്ല. കഴിഞ്ഞ രണ്ടുവർഷമായി ഗ്രൂപ്പുയോഗം ഇല്ല. അതുകൊണ്ടാണ് ഇപ്പോൾ ഇപ്പോഴത്തെ യോഗം വാർത്തയാകുന്നത്. പണ്ട് ദിവസവും ഗ്രൂപ്പ് യോഗം നടന്ന നാടല്ലെയെന്നും പാർട്ടിയേക്കാൾ വലിയ ഗ്രൂപ്പ് വേണ്ട, താനും ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
ആരുമായും വഴക്കിടാൻ താനില്ല. എല്ലാം നേതാക്കളെയും നേരിൽ കാണാറുണ്ട്. വാർത്താസമ്മേളനങ്ങൾക്ക് മുമ്പും നേതാക്കളുമായി കൂടിയാലോചന നടത്താറുണ്ട്. വ്യക്തിപരമായി പരാതി പറഞ്ഞാൽ വീട്ടിൽ പോയി നേതാക്കളെ കാണുമെന്നും വി.ഡി സതീശൻ പറഞ്ഞു.