ബംഗളൂരു: കർണാടകയിൽ വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ നിന്ന് 52 കോടി രൂപയുടെ സ്വർണ്ണം കൊള്ളയടിച്ചു. വിജയപുര ജില്ലയിലെ മണാഗുല ബാങ്കിന്റെ ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 51 കിലോഗ്രാം പണയ സ്വര്‍ണ്ണവും അഞ്ചരലക്ഷം രൂപയുമാണ് മോഷണം പോയത്. ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 51 കിലോ ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം പുറത്ത് വന്നത്. തുടര്‍ന്ന് മെയ് 26-ാം തീയതി ബാങ്ക് മാനേജര്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. രാജ്യത്തെതന്നെ ഏറ്റവും വലിയ കവർച്ചാ കേസുകളിലൊന്നായി കർണാടകയിലെ ബാങ്ക് ശാഖയിലെ സ്വർണകവർച്ച.
കഴിഞ്ഞ മാസമാണ് കവർച്ചാ വിവരം പുറത്തു വരുന്നത്. കവർച്ച നടന്നത് മെയ് 23നാണെങ്കിലും ബാങ്ക് അവധി കഴിഞ്ഞ് 26ന് ജീവനക്കാരൻ ജോലിക്കെത്തുമ്പോഴാണ് മോഷണവിവരം അറിയുന്നത്. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മോഷ്ടിച്ച സ്വർണം കടത്തിയതിനെക്കുറിച്ച് ഇതുവരെ പൊലീസിന് തുമ്പൊന്നും കണ്ടെത്താനായില്ല.
മെയ് 23ന് വൈകുന്നേരം 6 മണിക്കും 25ന് രാവിലെ 11.30 നും ഇടയ്ക്കാണ് കവർച്ച നടന്നിരിക്കുന്നതെന്നും ആറു മുതൽ എട്ടു വരെ പേർക്ക് മോഷണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും വിജയപുര പൊലീസ് മേധാവി ലഷ്മൺ നിംബാർഗി പറഞ്ഞു. ഒരാഴ്ചയോളം ആസൂത്രണം ചെയ്താണ് പ്രതികൾ മോഷണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. മെയ് 23 ന് വൈകുന്നേരം പതിവുപോലെ ബാങ്ക് അടച്ച് ജീവനക്കാര്‍ ഇറങ്ങി. 24, 25 തീയതികള്‍ നാലാം ശനിയും ഞായറുമായിരുന്നതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. മെയ് ആറാം തീയതി ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് ബാങ്കിന്റെ ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാജ താക്കോലുപയോഗിച്ച് ബാങ്ക് തുറന്ന പ്രതികൾ സെക്യൂരിറ്റി അലാമും സി.സി.ടി.വി കാമറകളും ഓഫ് ചെയ്താണ് മോഷണം നടത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി എട്ട് അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. മോഷണത്തിനുശേഷം ഒരു കറുത്ത പാവയെ പ്രതികൾ സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഇത് മോഷണത്തിൻറെ ഭാഗമായി പ്രതികൾ എന്തെങ്കിലും ആഭിചാര ക്രിയകൾ ചെയ്തിരുന്നതായി സംശയം ജനിപ്പിക്കുന്നുണ്ട്. കർണാടകയിൽ ഇതാദ്യമായല്ല വലിയ സ്വർണ കവർച്ച നടക്കുന്നത്. കഴിഞ്ഞ വർഷം എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് 13 കോടിയുടെ സ്വർണാഭരണങ്ങൾ കവർന്നിരുന്നു. ഇതിൽ ആറുപേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്.