കേരളം നാളെ പോളിങ് ബൂത്തിലെത്തും. സംസ്ഥാനത്ത് ആകെ 2.7 കോടി വോട്ടർമാരാണുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 883 സ്ഥാനാർഥികള്‍ മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളും 24 ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. 1200-ല്‍ അധികം വോട്ടർമാരുള്ള ബൂത്തുകള്‍ക്ക് പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 352 ബൂത്തുകള്‍ വനിതകള്‍ നിയന്ത്രിക്കുന്നതും 37 ബൂത്തുകള്‍ ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്നതുമാണ്. വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഉപയോഗിച്ച് 98 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 40 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി. അടിയന്തര സർവീസിലുള്ളവരും പോളിംഗ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരുടെ വോട്ടിംഗ് പുരോഗമിക്കുകയാണ്.
കേരളത്തിൽ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 29-ന് വൈകിട്ട് 6.30 വരെ എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കാൻ വിലക്കുണ്ട്. അഭിപ്രായ സർവേകള്‍ക്ക് ഇന്ന് വൈകിട്ട് ആറുമുതല്‍ പോളിംഗ് അവസാനിക്കുന്നത് വരെ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയാകാതെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ പാടില്ല. ഏപ്രിൽ 9 രാവിലെ 7 മണി മുതൽ ഏപ്രിൽ 29 വൈകുന്നേരം 6.30 വരെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്.
വോട്ട് രേഖപ്പെടുത്താൻ രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് സമയം. (വൈകിട്ട് 6 മണിക്ക് മുമ്പായി വരിയിൽ നിൽക്കുന്ന വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ അനുവാദമുണ്ടാകും.) തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ, പ്രത്യേകിച്ച് അവരുടെ ക്രിമിനൽ പശ്ചാത്തലം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ‘Know Your Candidate’ ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ ആപ്പിലൂടെ മണ്ഡലം തിരിച്ചോ പേര് വഴിയോ സ്ഥാനാർത്ഥികളുടെ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ വോട്ടർമാർക്ക് പരിശോധിക്കാം.
വോട്ട് ചെയ്യാൻ വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് മാത്രം മതിയാകില്ല. വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, തൊഴിലുറപ്പ് പദ്ധതി കാർഡ് ഇവയിൽ ഏതെങ്കിലും ഒരു രേഖ കരുതേണ്ടതാണ്. വോട്ടിങ് കംപാർട്ട്‌മെന്റിനുള്ളിൽ കയറി നിങ്ങൾ ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടൺ അമർത്തുക. മെഷീനിൽ നിന്നുള്ള ബീപ്പ് ശബ്ദം വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു. വിവിപാറ്റ് മെഷീനിലെ സ്ലിപ്പിലൂടെ നിങ്ങൾ ആർക്കാണോ വോട്ട് ചെയ്തത് എന്ന് 7 സെക്കൻഡ് നേരത്തേക്ക് കാണാൻ സാധിക്കും.
വോട്ടെണ്ണൽ 2026 മേയ് 4-ന് നടക്കും. രാവിലെ 8 മണിക്ക് തപാൽ വോട്ടുകൾ (മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഉദ്യോഗസ്ഥർ എന്നിവരുടേത്) എണ്ണി തുടങ്ങും. നിശ്ചയിക്കപ്പെട്ട വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ഇത് നടക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലൂടെയോ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് വഴിയോ ഫലങ്ങൾ തത്സമയം അറിയാൻ സാധിക്കും.

