ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ തലവൻ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക കമാൻഡർമാരിൽ ഒരാളായ ഷദ്മാനി പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്. ഇറാൻ റവലൂഷനറി ഗാർഡ് കോറിന്റെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്‌സ് കമാൻഡർ ഘോലം അലി റാഷിദ് ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് അലി ഷദ്മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്. അഞ്ചുദിവസത്തിനിടെയാണ് രണ്ടാമത്തെയാളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.
ഇസ്രയേലിനെതിരെ തിരിച്ചടിയുമായി ഇറാൻ. ടെൽഅവീവിന് വടക്കുള്ള തീരദേശ പട്ടണമായ ഹെർസലിയയിൽ വലിയ സ്ഫോടനം ശബ്ദം കേട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജറുസലേം അടക്കം ഇസ്രയേലിലെ നിരവധി സ്ഥലങ്ങളിൽ സ്ഫോടന ശബ്ദം മുഴങ്ങുന്നതായാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ ഇസ്രയേലിലെ നിരവധി നഗരങ്ങളിൽ അപായ മുന്നറിയിപ്പായി സൈറൺ മുഴങ്ങിയെന്നാണി റിപ്പോർട്ട്. ടെൽ അവീവിലും ഹെർസലയിലും നാലോളം മിസൈലുകൾ നേരിട്ട് പതിച്ചതായും റിപ്പോർട്ടുണ്ട്. തീരദേശ നഗരമായ ഹേർസിയയിൽ ഒരു എട്ടുനില കെട്ടിടത്തിന് മുകളിലും യാത്രക്കാരില്ലാത്ത ബസിലും മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ട്. മിസൈലുകളും ചിതറിയ ഭാഗങ്ങളും ടെൽ അവീവിലും പരിസരങ്ങളിലും പതിച്ചതായി ഇസ്രയേലി പൊലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആൾ അപായമില്ലെന്നും പ്രസ്താവന പറയുന്നു. ടെൽ അവീവിന് സമീപമുള്ള ഡാൻ ജില്ലയിൽ മിസൈൽ ആക്രമണം ഉണ്ടായതായും തുടർന്ന് തീപിടിത്തം ഉണ്ടായതായും പ്രാഥമിക റിപ്പോർട്ടുകൾ ഉണ്ടെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പറഞ്ഞതായും റിപ്പോർട്ട്.