ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷാവസ്ഥയ്ക്ക് അയവുവന്നതോടെ ക്രിക്കറ്റ് പ്രേമികൾക്കും ആശ്വാസം. സുരക്ഷാ ഭീഷണികളെത്തുടർന്ന് ഒരാഴ്ച നിർത്തിവച്ച ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ ഈയാഴ്ച തന്നെ പുനരാരംഭിച്ചേക്കും. ലീഗിലെ അവശേഷിക്കുന്ന 16 മത്സരങ്ങളും ഈ മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ധരംശാലയൊഴികെ മറ്റു മത്സര വേദികളെല്ലാം നിലനിർത്തിയേക്കും.
ഐപിഎൽ ഭരണസമിതിയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. മത്സരങ്ങൾ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്. ധർമ്മശാലയിൽ പഞ്ചാബ് കിങ്‌സ് – ഡൽഹി ക്യാപിറ്റൽസ് മത്സരം ആദ്യ ഇന്നിങ്സിന്റെ പതിനൊന്നാം ഓവറിൽ നിർത്തിവെക്കുകയായിരുന്നു.
ടൂർണമെന്റ് നിർത്തിവച്ചതോടെ വിവിധ ഫ്രാഞ്ചൈസികളിൽ നിന്നുള്ള താരങ്ങളും സപ്പോർട്ട് സ്റ്റാഫും അവരുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തുടങ്ങി. ഇത്തവണ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 62 കളിക്കാർ ഐപിഎല്ലിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. ഇവരെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് വിവരം. അതേസമയം ഐപിഎൽ 2025 ഇനി എപ്പോൾ എവിടെ വെച്ച് പുനരാരംഭിക്കും എന്ന ആശങ്കയിലാണ് ബിസിസിഐ.