ന്യൂഡൽഹി: ഓപ്പറേഷനിൽ സിന്ദൂരിൽ വെടിനിർത്തലിന് ഇന്ത്യ ആരൂടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് വ്യക്തമാക്കിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ജി-7 ഉച്ചകോടിയ്ക്ക് പിന്നാലെ ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതെന്ന് വിക്രം മിസ്രി പറഞ്ഞു. പാക് സൈന്യത്തിന്റെ അഭ്യർഥന പ്രകാരമാണ് ഇന്ത്യൻ സൈന്യം ചർച്ചയ്ക്ക് തയ്യാറായത്. വെടിനിർത്തലിന് ഇന്ത്യ ഒരു മധ്യസ്ഥതയും സ്വീകരിച്ചിട്ടില്ല. ഭാവിയിൽ സ്വീകരിക്കുകയുമില്ല. ഭീകരതയെ നിഴൽ യുദ്ധമായല്ല ഇന്ത്യ കാണുന്നത്. മറിച്ച്, യുദ്ധമായി തന്നൊണ്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല- മോദി ട്രംപിനോട് പറഞ്ഞെന്ന് വിക്രം മിസ്രി പറഞ്ഞു.
നേരത്തെ ജി-7 ഉച്ചകോടിയിൽ ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നിശ്ചയിച്ചതാണ്. എന്നാൽ, ട്രംപ് അടിയന്തരമായി അമേരിക്കയിലേക്ക് മടങ്ങിയതിനാൽ ഉച്ചകോടി നടന്നില്ല. ഇതിനുപിന്നാലെയാണ് ഇരുവരും തമ്മിൽ ടെലിഫോണിൽ സംസാരിച്ചത്. ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം ഏകദേശം 35 മിനിറ്റ് നീണ്ടുനിന്നെന്ന് വിക്രം മിസ്രി പറഞ്ഞു.
സംഭാഷണത്തിൽ പാക്കിസ്ഥാന്റെ ഭീകരസംഘടകളുമായുള്ള ബന്ധം മോദി ട്രംപിനോട് വിവരിച്ചു. ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ട്രംപ് പിന്തുണ നൽകിയെന്നും വിക്രം മിസ്രി പറഞ്ഞു. ഇസ്രായേൽ-ഇറാൻ സംഘർഷവും ഇരുനേതാക്കളും തമ്മിൽ ചർച്ചചെയ്‌തെന്നും മിശ്രി പറഞ്ഞു. റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക്് നേതൃത്വം നൽകാൻ ഇരുനേതാക്കളും തീരുമാനിച്ചിട്ടുണ്ടെന്നും മിശ്രി പറഞ്ഞു. മോദി ട്രംപിനെ ഇന്ത്യയിലേക്ക ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും മിസ്രി പറഞ്ഞു.