കൊച്ചി: കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിലായി. കൂട്ടാളികൾ ഓടി രക്ഷപ്പെട്ടു. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഒരു കോളജ് ഹോസ്റ്റലിൽ നിന്നും ഇത്ര വലിയ കഞ്ചാവ് ശേഖരം പിടികൂടുന്നത് ഇത് ആദ്യമായാണ്.
പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് 9ഗ്രാം കഞ്ചാവും പിടികൂടി. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയില്‍നിന്നാണ് ഒമ്പതുഗ്രാം കഞ്ചാവ് പിടികൂടിയത്. മൂവരും പൊലീസ് കസ്റ്റഡിയിലാണ്.
വിദ്യാര്‍ത്ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണുംതിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് പൊലീസ് മിന്നൽ പരിശോധന നടത്തിയത്. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാർത്ഥി കൾക്കായി തെരച്ചിൽ തുടരുകയാണ്.
രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ 7 മണിക്കൂറോളം നീണ്ടു. റെയ്ഡിനായി ഡാൻസാഫ് സംഘം എത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നൽകിയ കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാം മാധ്യമങ്ങളോട് പ്രതികരിച്ചു. തൂക്കി വിൽപ്പനക്കുള്ള ത്രാസ് അടക്കം കണ്ടെത്തി.
ഹോസ്റ്റലിലെ അലമാരയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവിന് പുറമേ മദ്യക്കുപ്പികള്‍, ഗർഭനിരോധന ഉറകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളെ മാത്രം ലക്ഷ്യം വെച്ചാണോ കഞ്ചാവ് എത്തിച്ചത് എന്നതടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. പോളിടെക്‌നിക് നില്‍ക്കുന്ന എച്ച്എംടി ജംഗ്ഷ്‌നിലും പരിസര പ്രദേശങ്ങളിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. ഇവിടെയുള്ള വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടാണോ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് എന്നടക്കം അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.