പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരരുടെ വീടുകൾ അധികൃതർ തകർക്കുന്നത് തുടരുന്നു. കുപ്വാരയിൽ ഭീകരൻ്റെ വീട് സുരക്ഷാ സേന സ്ഫോടനത്തിൽ തകർക്കുകയായിരുന്നു. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീടാണ് സ്ഫോടനത്തിൽ തകർത്തത്. നിലവിൽ പാക്കിസ്ഥാനിൽ ഭീകര സംഘത്തിനൊപ്പമാണ് ഫാറൂഖ്. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ വീടുകൾ തകർത്തിരുന്നു. കശ്മീരിൽ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്. ഇതുവരെ പത്ത് ഭീകരരുടെ വീടുകളാണ് ജമ്മു കശ്മീരിൽ തകർത്തത്.
ലഷ്കർ ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, സാക്കിർ അഹമ്മദ് ഗാനി, അമീർഡ അഹമ്മദ് ദാർ, ആസിഫ് ഷെയ്ഖ് എന്നിവരുടേയും. സഹായം ചെയ്ത പ്രാദേശിക ഭീകരരായ ഷാഹിദ് അഹമ്മദ് കട്ടേയ്, അഹ്സൻ ഉൾ ഹഖ് അമീർ എന്നിവരുടേയും, ജയ്ഷെ ഭീകരരായ അമീർ നസീർ വാനി, ജമീൽ അഹമ്മദ് ഷേർ ഗോജ്രി, എന്നിവരുടേയും, ടിആർഎഫ് ഭീകരരായ അഗ്നാൻ സാഫി ദാർ, ഫറൂഖ് അഹമ്മദ് തെദ്‌വ എന്നിവരുടേയും വീടുകളാണ് നെടുകെ പിളർത്തിയത്. സുരക്ഷാസേനയുടെ വിലയിരുത്തൽ അനുസരിച്ച് അഹ്സൻ ഉൾ ഹഖിന് 2018ൽ പാകിസ്താനിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ ഭിന്നത രൂക്ഷമാകുമ്പോൾ ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു. പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.