രാജ്യത്ത് മൂന്നാം ഘട്ട പോളിങ് പുരോഗമിക്കുകയാണ്. അഞ്ചുമണി പിന്നിട്ടപ്പോൾ പോളിങ് 60 ശതമാനം ആണ്. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ബംഗാളിലും അസമിലും യഥാക്രമം 73 ശതമാനവും 74 ശതമാനം പോളിങും മഹാരാഷ്ട്രയിൽ 54 % പോളിങുമാണ് ഇതുവരെ രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുൽ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്.
പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്. അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഢ് (7), ഗോവ (2), ഗുജറാത്ത് (25), കര്‍ണാടക (14), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമബംഗാള്‍ (4) സംസ്ഥാനങ്ങള്‍ക്കുപുറമേ കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി (2), ദാമന്‍ ആന്‍ഡ് ദിയു (2) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
പ്രമുഖ നേതാക്കളെല്ലാം രാവിലെതന്നെ ബുത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കണ്ടറി സ്കൂളിലെത്തി രാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്മീരിലെ അനന്ത്നാഗ്–രജൗരി മണ്ഡലത്തിൽ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റി. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പ് പ്രഖ്യാപിച്ചത്.