കേരളത്തിൽ വേനൽ മഴയുടെ ഭാഗമായി തെക്കൻ കേരളത്തിലെ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. പരക്കെ മഴ ലഭിക്കാമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു മണിക്കൂറിൽ തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ മാത്രം 18.5 മില്ലിമീറ്റർ മഴ ലഭിച്ചു. പത്തനംതിട്ടയിൽ ഏനാദിമംഗലം, തിരുവല്ല പ്രദേശങ്ങളിലും ശക്തമായ രീതിയിൽ മഴ പെയ്തു. കർണാടക തീരം മുതൽ പടിഞ്ഞാറൻ വിദർഭ തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ വേനൽ മഴ ഇപ്പോൾ ലഭിക്കുന്നത്.
ശക്തമായ മഴ വൈകീട്ടോടെയാണ് തുടങ്ങിയത്. ഇന്ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. കടൽ പ്രക്ഷുബ്‌ധമാകാനും സാധ്യതയുണ്ട്. നാളെയും മറ്റന്നാളും നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് നാളെയും മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളത്തോടെ വേനൽ മഴ കുറഞ്ഞേക്കും.