മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനാകും. കോർ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചത് രാജീവ് ചന്ദ്രശേഖറിന്റെ പേരാണ്. ഈ നിർദേശം യോഗം അംഗീകരിക്കുകയായിരുന്നു. എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ പരമ്പരാഗത പാർട്ടി വോട്ടുകൾക്ക് അപ്പുറത്തേക്ക് രാജീവ് ചന്ദ്രശേഖരന് എത്താൻ സാധിക്കും എന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ പ്രതീക്ഷ.
രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. കര്‍ണാടകയില്‍ നിന്ന് 3 തവണ രാജ്യസഭയിലെത്തി. സംസ്ഥാന പ്രസിഡന്റാകാൻ താൽപര്യമില്ലെന്നാണു രാജീവ് ചന്ദ്രശേഖർ മുൻപ് കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാൽ, യുവാക്കളെ ഉൾപ്പെടെ പാർട്ടിയിലേക്ക് ആകർഷിക്കാനും സമൂഹമാധ്യമങ്ങളിലൂടെ സാന്നിധ്യം ശക്തമാക്കാനും രാജീവിന്റെ സാന്നിധ്യം അനിവാര്യമാണെന്നു കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയായിരുന്നു.
രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു. ഐടി ആൻഡ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യ വികസനത്തിന്‍റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചത്. ഇലക്ട്രിക്കല്‍ എൻജിനീയറിങ് ബിരുദവും കംപ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തര ബിരുദവുമാണ്.
എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എംകെ ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964 ല്‍ അഹമ്മദാബ്ദിലാണ് രാജീവിന്‍റെ ജനനം. ബിസിനസുകാരനായി തിളങ്ങിയത് ബെംഗളൂരുവില്‍. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് കര്‍മ്മമണ്ഡലം പൂര്‍ണമായി മാറുമ്പോള്‍ കരുത്ത് പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ് കേരളത്തിലെ തായ് വേര്. വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതിക വളര്‍ച്ചയില്‍ ആണിക്കല്ലായി. 2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വലുതാക്കി. രാജ്യം അറിയുന്ന ബിസിനസുകാരന്‍റെ രാഷ്ട്രീയ പ്രവേശവും വളര്‍ച്ചയും പെട്ടന്നായിരുന്നു. 2006 മുതല്‍ കര്‍ണാടകയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. 2021 ല്‍ കേന്ദ്രസഹമന്ത്രി. കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്ന രാജീവ് സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റാകുന്ന ആദ്യ ബിജെപി നേതാവാണ്. ഗ്രൂപ്പുപോരില്‍ തണ്ടൊടിഞ്ഞ കേരള ബിജെപിയില്‍ രാജീവിന്‍റെ വരവ് കൂടുതല്‍ രാജീവം വിടര്‍ത്തുമെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ പ്രതീക്ഷ.