കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യവും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ മുകുൾ റോയ് (71) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദീർഘകാലമായി മസ്തിഷ്ക സംബന്ധമായ അസുഖങ്ങളും പ്രമേഹവും മൂലം ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും വർഷങ്ങളായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകൻ ശുഭ്രാംശു റോയ് ആണ് മരണവാർത്ത സ്ഥിരീകരിച്ചത്.
മമത ബാനർജിക്കൊപ്പം തൃണമൂൽ കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു മുകുൾ റോയ്. പാർട്ടിയുടെ ആദ്യകാല ജനറൽ സെക്രട്ടറിയായും മമതയുടെ വിശ്വസ്തനായും അദ്ദേഹം അറിയപ്പെട്ടു. തൃണമൂൽ കോൺഗ്രസിനെ ബംഗാളിന്റെ അധികാരത്തിലെത്തിച്ച 2011-ലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത് ‘ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യൻ’ എന്ന് വിളിക്കപ്പെട്ടിരുന്ന മുകുൾ റോയി ആയിരുന്നു.
യുപിഎ-2 സർക്കാരിന്റെ കാലത്ത് ദിനേഷ് ത്രിവേദിക്ക് ശേഷം 2012-ൽ അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രിയായി ചുമതലയേറ്റു. അതിനുമുമ്പ് കപ്പൽ ഗതാഗത മന്ത്രാലയത്തിൽ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭയിൽ തൃണമൂലിന്റെ മുഖമായി ദീർഘകാലം അദ്ദേഹം തിളങ്ങി.
2017-ൽ മമത ബാനർജിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് തൃണമൂൽ വിട്ട അദ്ദേഹം ബിജെപിയിൽ ചേർന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപിക്ക് 18 സീറ്റുകൾ നേടിക്കൊടുക്കുന്നതിൽ അദ്ദേഹത്തിന്റെ സംഘടനാപാടവം വലിയ പങ്കുവഹിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ കൃഷ്ണനഗർ ഉത്തർ മണ്ഡലത്തിൽ നിന്ന് വിജയിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ അദ്ദേഹം തൃണമൂൽ കോൺഗ്രസിലേക്ക് തന്നെ മടങ്ങിയെത്തി.
എന്നാൽ, ഈ കൂറുമാറ്റത്തെച്ചൊല്ലി ബിജെപി നിയമപോരാട്ടം നടത്തുകയും കഴിഞ്ഞ നവംബറിൽ കൊൽക്കത്ത ഹൈക്കോടതി അദ്ദേഹത്തെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ബംഗാൾ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന അധ്യായത്തിനാണ് മുകുൾ റോയിയുടെ വിയോഗത്തോടെ അന്ത്യമാകുന്നത്. മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

