ബംഗളൂരു: മുന്‍ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബംഗളൂരുവിലായിരുന്നു അന്ത്യം. ഒമ്പതുവർഷം ഐ.എസ്.ആർ.ഒയുടെ മേധാവിയായിരുന്നു. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ (84) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം.
സ്പേസ് കമ്മീഷൻ, കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കസ്തൂരിരംഗൻ ഐ.എസ്.ആർ.ഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചാന്ദ്രയാത്രാ പദ്ധതികളെ കുറിച്ചുള്ള ആലോചനകൾ തുടങ്ങുന്നത്. 2003 ആഗസ്റ്റ് 27നു പദവിയിൽനിന്നു വിരമിച്ചു.1994നും 2003നുമിടയിൽ ഐ.എസ്.ആർ.ഒയുടെ നിരവധി ഗവേഷണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
2003 -2009 വരെ രാജ്യ സഭാംഗമായിരുന്നു ഇദ്ദേഹം. ആസൂത്രണ കമീഷൻ അംഗം, ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലർ, കർണാടക വിജ്ഞാന കമീഷൻ അംഗം, ബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പത്മശ്രീ(1982), പത്മഭൂഷൺ(1992), പത്മ വിഭൂഷൺ(2000) എന്നീ പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പശ്ചിമഘട്ടത്തിന്റെ സംരക്ഷത്തിനായുള്ള റിപ്പോർട്ട് തയാറാക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കസ്തൂരി രംഗൻ സമിതി റിപ്പോർട്ട് എന്നാണ് അത് അറിയപ്പെട്ടത്.