തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഏഴ് സ്പെഷ്യലിസ്റ്റുകൾ അടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘവും വി എസിൻ്റെ ആരോഗ്യ നില നിരീക്ഷിക്കുന്നുണ്ട്.
ഇപ്പോൾ നൽകി വരുന്ന വെൻ്റിലേറ്റർ സപ്പോർട്ട്, സി ആർ ആർ ടി, ആൻ്റിബയോട്ടിക് തുടങ്ങിയ ചികിത്സകൾ തുടരാനും വേണ്ടിവന്നാൽ ഉചിതമായ മാറ്റം വരുത്താനുമാണ് മെഡിക്കൽ ബോർഡിൻ്റെ തീരുമാനം. ഇന്നു രാവിലെയും മെഡിക്കൽ ബോർഡ് ചേർന്ന് വിഎസിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.
കഴിഞ്ഞ മാസം 23ാം തീയതി രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ വി എ അരുൺ കുമാറിന്റെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന വി എസിന് 23ന് രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.