സർവകക്ഷി പ്രതിനിധ സംഘത്തിന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ശശി തരൂർ പാർട്ടിയുടെ അനുമതി തേടിയിട്ടില്ലെന്ന് കോൺഗ്രസ്. കേന്ദ്ര സർക്കാരിൻ്റെ ക്ഷണത്തെ കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും കോൺഗ്രസ് വ്യക്തമാക്കി. എന്നാല്‍, എഐസിസി അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാണ്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ കോണ്‍ഗ്രസ് ഇത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
വിദേശത്തേക്ക് പോകുന്ന പ്രതിനിധി സംഘത്തിന്റെ ഭാഗമാക്കാനുള്ള നാല് എംപിമാരുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് മേയ് പതിനാറിനാണ് കേന്ദ്രം തങ്ങളെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. തുടര്‍ന്ന്, അന്നേദിവസം ഉച്ചയ്ക്കുതന്നെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ രാഹുല്‍ നാല് എംപിമാരുടെ പേര് നല്‍കി. എന്നാല്‍ 17-ാം തീയതി അര്‍ധരാത്രി, കോണ്‍ഗ്രസ് നല്‍കിയ പട്ടികയിലെ ഒരു പേരുമാത്രം ഉള്‍പ്പെടുത്തി കേന്ദ്രം പട്ടിക പുറത്തുവിടുകയായിരുന്നു. ഇത്രയും സുപ്രധാനമായ ഒരു വിഷയത്തില്‍പോലും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
പാർട്ടി നൽകിയ പേരുകൾ അവഗണിച്ച കേന്ദ്ര സർക്കാർ നടപടിയിൽ കോൺഗ്രസ് പ്രതിഷേധമറിയിച്ചു. വിഷയത്തിൽ മനീഷ് തിവാരിയും അമർ സിംഗും പ്രതികരണമറിയിച്ചിട്ടില്ല. അതേ സമയം, പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിലേക്ക് കോണ്‍ഗ്രസ് ശശി തരൂരിനെ നിര്‍ദേശിച്ചില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് സമൂഹ മാധ്യമത്തില്‍ പാര്‍ട്ടി കൊടുത്ത ലിസ്റ്റ് പുറത്ത് വിട്ടത്. ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, ഡോ.സയിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
അതേസമയം, കോണ്‍ഗ്രസിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കി, രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പാര്‍ട്ടി ആരോപിക്കുന്നുമുണ്ട്. ബിജെപി മോശം രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനം, പ്രധാനമന്ത്രി പങ്കെടുക്കുന്ന സര്‍വകക്ഷി യോഗം എന്നീ ആവശ്യങ്ങളില്‍നിന്ന് കോണ്‍ഗ്രസ് പിന്നോട്ടില്ലെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പഹല്‍ഗാം ആക്രമണം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ നിര്‍ണ്ണായക നാളുകള്‍ വിശദീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ദൗത്യസംഘത്തെ അയക്കുന്നത്. ഈ മാസം 22 മുതല്‍ അടുത്ത മാസം പകുതിവരെ നീളുന്ന ദൗത്യം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള എംപിമാരും മുന്‍ മന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയാകും സന്ദര്‍ശിക്കുക.പല സംഘങ്ങളായി യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാകും പര്യടനം. ആദ്യ സംഘത്തെ നയിക്കാന്‍ തരൂര്‍ എന്നതാണ് സര്‍ക്കാരിന്‍റെ തീരുമാനം .വിദേശകാര്യ പാര്‍ലമെന്‍ററി സമിതിയുടെ ചെയര്‍മാന്‍, യുഎന്നിലെ അനുഭവ പരിചയം, വിദേശ വിഷയങ്ങളിലെ അഗാധ പാണ്ഡിത്യം ഇതൊക്കെയാണ് രാഷ്ട്രീയം മാറ്റി വച്ച് തരൂരിനെ പരിഗണിച്ചതിനുള്ള ഘടകങ്ങള്‍.