കഴിഞ്ഞ വർഷം എക്സൈസ് വകുപ്പ് മാത്രം സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത് നാലായിരം കിലോയോളം കഞ്ചാവ്. വിവിധ ജില്ലകളിൽ രജിസ്റ്റർചെയ്ത കേസുകളിലായാണ് 3,961 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസ് പിടിച്ചെടുത്ത കഞ്ചാവിന്റെ കണക്കുകൾ കൂടി നോക്കുമ്പോൾ ആകെ തൂക്കം ആറു ടണ്ണിലേറെ വരുമെന്നാണ് പുറത്ത് വരുന്ന വിവരം. ലഹരി കടത്ത്, വിൽപന, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ് ആക്ട് പ്രകാരം കഴിഞ്ഞവർഷം 8,161 കേസുകളാണ് വിവിധ എക്സൈസ് ഓഫിസുകളിലായി രജിസ്റ്റർ ചെയ്തത്. ഇതിൽ അന്തർ സംസ്ഥാനക്കാരടക്കം 7,974 പേർ അറസ്റ്റിലായി. 19,417 അബ്കാരി കേസുകളിലായി 16,598 പേരും അറസ്റ്റിലായി.
അതേസമയം വിരലിലെണ്ണാവുന്ന വിദേശികളും ലഹരി ഇടപാടിൽ പിടിയിലായിട്ടുണ്ട്. അറസ്റ്റിലായ ഇതര സംസ്ഥാനക്കാരിൽ കൂടുതൽ പേരും ഒഡിഷ, തമിഴ്നാട്, യു.പി, പശ്ചിമ ബംഗാൾ, ബിഹാർ, കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരാണ്. മുൻ വർഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോൾ പിടികൂടുന്ന ലഹരിവസ്തുക്കളുടെ അളവ് കൂടിയിട്ടുണ്ട്. ലഹരി കേസിൽ ഉൾപ്പെടുന്ന സ്ത്രീകളുടെ എണ്ണം വർധിച്ച് വരിക്കയണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കൂടാതെ സിഗരറ്റിന്റെയും മറ്റ് പുകയില ഉൽപന്നങ്ങളുടെയും ഉൽപാദനം, വിതരണം, ഉപയോഗം, വ്യാപാര നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട കോപ്ട ആക്ട് പ്രകാരം 73,268 കേസുകളും കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തു. ഇതിൽ വിവിധ ജില്ലകളിലായി ജനുവരി -12.22 ലക്ഷം, ഫെബ്രുവരി -9.19, മാർച്ച് -11.11, ഏപ്രിൽ -11.26, മേയ് -11.82, ജൂൺ -12.07, ജൂലൈ -10.96, ആഗസ്റ്റ് -11.81, സെപ്റ്റംബർ -14.83, ഒക്ടോബർ 13.94, നവംബർ -13.71, ഡിസംബർ -13.61 എന്നിങ്ങനെ മൊത്തം 146.53 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തു. ഇക്കാലയളവിൽ മൂന്നര കിലോയിലേറെ എം.ഡി.എം.എ, എൽ.എസ്.ഡി, ഹാഷിഷ് ഓയിൽ, ഹെറോയിൻ, കഞ്ചാവ് ബീഡി, കഞ്ചാവ് ചെടി, ചരസ്, വിവിധ ലഹരി ഗുളികകൾ, ചാരായം, വാഷ്, വ്യാജ കള്ള്, വൈൻ, അരിഷ്ടം, വിദേശ മദ്യം, സ്പിരിറ്റ്, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
അതെസമയം സംസ്ഥാനത്ത് ലഹരി കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവർ 497 പേരുണ്ടെന്നും ലഹരിക്കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവരുടെ പട്ടിക തയാറാക്കിയെന്നും മന്ത്രി എം.ബി രാജേഷ് നിയമസഭയെ അറിയിച്ചു. എക്സൈസ് റെയ്ഞ്ച്, സർക്കിൾ, സ്ക്വാഡ് ഓഫീസുകളിലേയും എക്സൈസ് ഇൻറലിജൻസിലേയും ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്ഥിരം കുറ്റവാളികളാകുന്നവരെ നിരന്തരമായി നിരീക്ഷിച്ച് രഹസ്യ വിവരങ്ങൾ ശേഖരിച്ച് വേണ്ട നടപടികൾ സ്വീകരിച്ചു. ലഹരി വിൽപനക്കാരുടേയും ലഹരി കടത്തുകാരുടേയും പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ രഹസ്യവിവരശേഖരണം നടത്തി റെയ്‌ഡുകൾ നടത്തി.
എല്ലാ സ്പെഷ്യൽ ഡ്രൈവ് കാലയളവിലും മുൻകാലങ്ങളിൽ ലഹരി കേസുകളിൽ ഉൾപ്പെട്ടവരെ പ്രത്യേകമായി നിരീക്ഷിക്കുന്നു. പഞ്ചായത്ത്, വാർഡുതല കമ്മറ്റികൾ രൂപികരിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തി വിവരശേഖരണവും, റെയ്‌ഡുകളും പരിശോധനകളും നടത്തിവരുന്നു.
ഒന്നിലേറെ കേസുകളിൽ പ്രതികളാകുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് നിയമ വ്യവസ്ഥ ഉണ്ട്. 1985 ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമ (എൻ.ഡി.പി.എസ്)പ്രകാരം ഒന്നിലധികം ഒന്നിലേറെ കേസുകളിൽ പ്രതികളാകുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് വ്യവസ്ഥയുണ്ട്.
എൻ.ഡി.പി.എസ് പ്രകാരം ഒന്നിലധികം മേജർ/കൊമേഴ്സ്യൽ എൻ.ഡി.പി.എസ് കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് പ്രൊപ്പോസൽ സമർപ്പിച്ചു. എക്സൈസ് വകുപ്പിൽ നിന്നും പ്രൊപ്പോസൽ സമർപ്പിച്ചതിൽ പ്രകാരം കോട്ടയം ഡിവിഷണൽ നിന്നും അഷ്കർ അഷറഫിനെ കരുതൽ തടങ്ങകൽ പ്രകാരം തടങ്കലിൽ ആക്കിയെന്നും മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പി. അബ്ദുൽ ഹമീദ്, മഞ്ഞളാംകുഴി അലി, പി.ഉബൈദുള്ള, യു.എ. ലത്തീഫ് എന്നിവർക്ക് മറുപടി നൽകി.