തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് എബിവിപി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ഇന്ന്. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താൻ ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നത് എന്നും ഇതിന് ഉദാഹരമായാണ് തിരുവനന്തപുരം തമ്പാനൂരിൽ എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ ആക്രമണം എന്നും എബിവിപി പ്രസ്താവനയിൽ പറഞ്ഞു.
അൻപതോളം വരുന്ന പാർട്ടി ഗുണ്ടകൾ പൊലീസിന് മുന്നിൽ വെച്ചാണ് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടതെന്നും എബിവിപി ആരോപിച്ചു. അക്രമത്തിൽ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് ഇപ്പോഴും കേരള പൊലീസ് ചെയ്യുന്നത്. ഇതിൽ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം എബിവിപി സമരങ്ങൾക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ സാധാരണക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്താനും ആനുകൂല്യങ്ങൾ ലഭിക്കാനും സാധിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ പി എം ശ്രീയിൽ ഒപ്പുവെയ്ക്കും വരെ എബിവിപി സമരം തുടരുമെന്നും എബിവിപി അവരുടെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ അറിയിച്ചു.