ബംഗളുരുവിൽ സ്വയം വെടിയുതിർത്തു മരിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ ഡോ സി.ജെ. റോയിയുടെ ഡയറിയിൽ ആത്മഹത്യക്കുറിപ്പിനു സമാനമായ വിവരങ്ങൾ. ജീവനൊടുക്കാനുള്ള തീരുമാനം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു എന്ന സൂചനയാണ് ഡയറിക്കുറിപ്പിൽ നിന്ന് ലഭിക്കുന്നത്. ജനുവരി 31 ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷമെന്നും കരുതുന്നു. ആദായനികുതി വകുപ്പിന്റെ നിരന്തരമായ ഇടപെടലുകളും ചോദ്യം ചെയ്യലുകളും റോയിയെ വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതയ്ക്കായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
കുടുംബത്തോട് ക്ഷമ ചോദിച്ചുകൊണ്ട് ആരംഭിക്കുന്ന കുറിപ്പിൽ പണം നൽകാനുള്ളവരുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ നയിക്കണമെന്ന നിർദേശവുമുണ്ട്. കടുത്ത തീരുമാനം എടുക്കുകയാണെന്നും അതിന് മാപ്പ് ചോദിക്കുകയാണെന്നുമാണ് കുറിപ്പിലുള്ളത്. 9 പേജുകളുള്ള കുറിപ്പ് കഴിഞ്ഞ ദിവസമാണ് കുടുംബത്തിന് ലഭിച്ചതെന്നാണ് വിവരം. മരണശേഷം എങ്ങനെ ബിസിനസ് കൊണ്ടുപോകണം, ആരാണ് പിൻഗാമികൾ, ഉത്തരവാദിത്തങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം, കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുത് തുടങ്ങിയ വിവരങ്ങൾ കുറിപ്പിൽ റോയി വിശദീകരിക്കുന്നുണ്ട്. റോയി നേരത്തെ തന്നെ ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു എന്ന സംശയമാണ് ഇതിലൂടെ ബലപ്പെടുന്നത്. മരണം സംഭവിച്ച വെള്ളിയാഴ്ച രാവിലെ റോയ് തന്റെ സഹോദരന് സി.ജെ ബാബുവിനെ മൂന്ന് തവണ തുടർച്ചയായി ഫോണില്‍ വിളിച്ചിരുന്നു. ഇത് ജീവനൊടുക്കാനുള്ള തീരുമാനമെടുത്തതിന് ശേഷമാണൊണ് നിഗമനം. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നും ഡയറിക്കുറിപ്പിൽ റോയി എഴുതിയിട്ടുണ്ട്.
അതേസമയം, പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണസംഘം ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും. പ്രാഥമിക വിവരശേഖരണം മാത്രമാണ് ഇന്നലെ നടത്തിയതെന്ന് എസ്ഐടി അറിയിച്ചു. ബെംഗളൂരു വിട്ടു പോകരുതെന്ന് ഐടി ഉദ്യോഗസ്ഥരോട് രേഖാമൂലം നിർദ്ദേശം നൽകി.

