ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ നടന്ന മേഘവിസ്ഫോടനത്തിൽ ഇതുവരെ 65 പേർ മരിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ രണ്ടാം ദിവസവും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിൽ ഹിമാലയത്തിലെ മാതാ ചണ്ഡി ക്ഷേത്രത്തിലേക്കുള്ള പാതയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറുകണക്കിന് ആളുകളെ കാണാതായി. അവരിൽ പലരും അവശിഷ്ടങ്ങൾക്കടിയിൽ അകപ്പെട്ടതായി ആശങ്കയുണ്ട്.
ഇതുവരെ 167 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അതിൽ 38 പേരുടെ നില ഗുരുതരമാണ്. യാത്രയ്ക്കായി സ്ഥാപിച്ചിരുന്ന ഒരു താൽക്കാലിക മാർക്കറ്റും, ലങ്കാർ സ്ഥലവും (സമുദായ അടുക്കള), സുരക്ഷാ ഔട്ട്‌പോസ്റ്റും ഒലിച്ചുപോയതിനാൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നു.
മേഘവിസ്ഫോടനത്തിൽ 65 മൃതദേഹങ്ങൾ കണ്ടെടുത്തതായി ജമ്മു കശ്മീർ മന്ത്രി ജാവേദ് ദാർ പറഞ്ഞു. കാണാതായവരുടെ കൃത്യമായ എണ്ണം ഇനിയും കണ്ടെത്താനായിട്ടില്ല. “കഴിഞ്ഞ രാത്രി മുതൽ രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്.” അദ്ദേഹം പറഞ്ഞു. .
വർഷം തോറും നടക്കുന്ന മച്ചൈൽ മാതാ യാത്രയ്ക്കായി നിരവധി ഭക്തർ ചോസിറ്റിയിൽ തടിച്ചുകൂടിയിരുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ ഭയപ്പെടുന്നു. ബിജെപി നേതാവ് സുനി ശർമ്മയുടെ അഭിപ്രായത്തിൽ, ഏകദേശം 1,200 പേർ സ്ഥലത്തുണ്ടായിരുന്നു. യാത്രയ്ക്കായി സ്ഥാപിച്ചിരുന്ന താൽക്കാലിക ക്യാമ്പുകൾക്കും കടകൾക്കും പുറമേ, ചോസിറ്റിയിലും താഴ്ന്ന പ്രദേശങ്ങളിലും ഉണ്ടായ മിന്നൽ പ്രളയത്തിൽ 16-ലധികം വീടുകളും സർക്കാർ കെട്ടിടങ്ങളും, മൂന്ന് ക്ഷേത്രങ്ങളും, നാല് വാട്ടർ മില്ലുകളും, 30 മീറ്റർ നീളമുള്ള ഒരു പാലവും, ഡസനിലധികം വാഹനങ്ങളും തകർന്നു.
ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, കിഷ്ത്വാർ ജില്ലാ ഭരണകൂടം സ്വാതന്ത്ര്യദിനാഘോഷങ്ങൾ റദ്ദാക്കി. പതാക ഉയർത്തുന്നതിലും ദേശീയ ഗാനം ആലപിക്കുന്നതിലും മാത്രം ചടങ്ങ് ഒതുക്കാൻ ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടു. മറ്റ് സാംസ്കാരിക പരിപാടികളും ടീ പാർട്ടികളും ഉണ്ടാകില്ല. കണ്ടെത്തിയ 65 മൃതദേഹങ്ങളിൽ 21 എണ്ണം കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബാക്കിയുള്ളവ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ഒരു സംഘം മേഘവിസ്ഫോടനമുണ്ടായ ഗ്രാമത്തിലെത്തി. കൂടുതൽ രണ്ട് ടീമുകൾ ഉടൻ എത്തുമെന്നും അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സൈന്യവും രംഗത്തെത്തി. രാഷ്ട്രിയ റൈഫിൾസ് സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ടു. അതിനാൽ എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്തിനപ്പുറമുള്ള രണ്ട് ഗ്രാമങ്ങളിൽ മൊബൈൽ ഫോൺ പ്രവർത്തിക്കാത്തതിനാൽ നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്.