മണിപ്പൂരിൽ സംഘർഷം ഒഴിയുന്നില്ല. പന്ത്രണ്ട് തീവ്രവാദികളെ പിടികൂടിയ സൈനിക സംഘത്തെ നാട്ടുകാർ തടഞ്ഞു. 1200 ഓളം വരുന്ന സ്ത്രീകളടക്കമുള്ള ഗ്രാമീണർ പുറത്ത് കടക്കാനാകാത്ത രീതിയിൽ വളഞ്ഞതോടെ 12 പേരെയും സൈന്യത്തിന് ഗ്രാമത്തലവന് വിട്ടുകൊടുക്കേണ്ടി വന്നുവെന്നും. സൈന്യം പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാകുന്നത്. ആയുധ ശേഖരവും പിടിച്ചെടുത്തിരുന്നു.
മണിപ്പൂരിലെ കലാപ സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജിയാണ് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ സർക്കാർ സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിശദീകരിച്ചു. കലാപം നേരിടാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളും യോഗത്തില്‍ വ്യക്തമാക്കി. ബിരേൻ സിംഗ് രാജി വെച്ചാൽ മാത്രമേ ഫലപ്രദമായ ചർച്ചകൾ നടക്കുവെന്നും സംഘർഷം ഒഴിവാക്കാൻ ഇത് കൂടിയേ തീരുവെന്നുമുള്ള നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ സംസാരിക്കണമെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കോൺഗ്രസ് ആവശ്യപ്പെട്ടു.
അതിനിടെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹിയിൽ വച്ച് കൂടിക്കാഴ്ച നടത്തി. അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആഹ്വാനത്തിന് തൊട്ടുപിന്നാലെയാണ് കൂടികാഴ്ച് നടത്തിയത്. രാവിലെ ഇംഫാലിൽ നിന്ന് ദേശീയ തലസ്ഥാനത്തെത്തിയ എൻ ബിരേൻ സിംഗ് അമിത് ഷായെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് കണ്ടത്. 45 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി.

