ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പ് നല്‍കിയതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തൃശൂർ അതിരൂപതാ ആസ്ഥാനത്തെത്തി ബിഷപ്പ് ആൻഡ്രൂസ് താഴത്തിലിനെയും വൈദികരെയും കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.
വ്യാഴാഴ്ച സിറോ മലബാര്‍സഭാ ആസ്ഥാനത്ത് എത്തി വൈദികരുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയിരുന്നു. “കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല എന്നതില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ട്. അതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉറപ്പ് നല്‍കിയിരുന്നു. അധികം വൈകാതെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്നാണ് മനസിലാക്കുന്നത്”- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മതപരിവര്‍ത്തനവും മനുഷ്യക്കടത്തും സംബന്ധിച്ച നിരവധി പ്രശ്നങ്ങള്‍ നിലവിലുള്ള സംസ്ഥാനങ്ങളാണ് ഛത്തീസ്ഗഡും ജാര്‍ഖണ്ഡും. ഏറെ വൈകാരികമായാണ് ഇത്തരം വിഷയങ്ങള്‍ഡ കൈകാര്യം ചെയ്യപ്പെടുന്നത്. ഈ സംസ്ഥാനങ്ങളിലെ നിയമസഭ പാസാക്കിയ നിയമങ്ങളെ മാനിക്കേണ്ടതുണ്ട്. വിഷയത്തില്‍ കുറച്ച് പക്വതയോടെ ഇടപെടല്‍ വേണമായിരുന്നു. രാഷ്ട്രീയ ശക്തികള്‍ നാടകം കളിച്ച് അന്തരീക്ഷം മോശമാക്കിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു.
നേരത്തെ, കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതികരിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ അമിത് ഷായെ കണ്ടിരുന്നു. ഇവര്‍ക്കാണ് ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കിയത്. ജാമ്യം തേടിക്കൊണ്ടുള്ള കന്യാസ്ത്രീകളുടെ അപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ അറിയിച്ചിരുന്നു.
അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ ഇന്ന് കോൺഗ്രസിൻറെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. വൈകുന്നേരം നാലുമണിക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും. പ്രതിഷേധം വ്യാപിപ്പിക്കാൻ പോഷക സംഘടനകൾക്കും കെപിസിസി നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി ജോർജ് കുര്യൻ എന്നിവർക്കെതിരെയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച സംസ്ഥാനത്ത് വിവിധ സഭാനേതൃങ്ങളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
ജൂലൈ 26നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവർക്കൊപ്പം മൂന്ന് പെൺകുട്ടികളുമുണ്ടായിരുന്നു. ഈ പെൺകുട്ടികളെ കടത്തുകയാണെന്നും നിർബന്ധിത പരിവർത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്.