തിരുവനന്തപുരം: ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച തുമ്പ സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് തോമസ് ഗബ്രിയേലിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി ജി.ആർ.അനിൽ അടക്കം നിരവധി പേർ വീട്ടിലെത്തിയിരുന്നു.
ഫെബ്രുവരി 10 നാണ് ജോർദാൻ–ഇസ്രയേൽ അതിർത്തിയിൽ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് തോമസ് ഗബ്രിയേൽ കൊല്ലപ്പെട്ടത്. ജോര്‍ദാനിൽ നിന്ന് ഇസ്രയേലിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ദുരന്തം.
ഓട്ടോ ഡ്രൈവറായ തോമസ് ഗബ്രിയേലും ബന്ധുവായ എഡിസണും മൂന്നുമാസത്തെ സന്ദര്‍ശക വിസയിലാണ് ജോര്‍ദാനില്‍ എത്തിയത്. ഫെബ്രുവരി 10ന് കാരക് മേഖലയില്‍വെച്ച് 4 പേരെ ജോര്‍ദാന്‍ സേന തടഞ്ഞുവെന്നും വെടിവെച്ചുവെന്നുമാണ് ഇന്ത്യന്‍ എംബസിയില്‍ ലഭിച്ച വിവരം. തോമസിന്റെ തലയിലും എഡിസന്റെ കാലിലും വെടിയേറ്റു. തോമസ് തല്‍ക്ഷണം മരിച്ചു. ജയിലിലായ എഡിസണെ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.