ലാലു പ്രസാദ് യാദവിൻ്റെ രാഷ്ട്രീയ ജനതാദളും കോൺഗ്രസുമായും 18 മാസത്തെ ഭരണ സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാർ ഞായറാഴ്ച ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇനി എൻഡിഎയ്ക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കും. നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയാവുന്നത് ഒൻപതാം തവണയാണ്. ഇന്ന് വൈകീട്ടാകും മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞ. എൻഡിഎ മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ രാജ്ഭവനിൽ തുടങ്ങി. ബിഹാർ ഗവർണർ നിതീഷ് കുമാറിൻ്റെ രാജി സ്വീകരിക്കുകയും പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചുവെന്നും സംസ്ഥാന സർക്കാർ പിരിച്ചുവിടണമെന്ന് ഗവർണറോട് ശുപാർശ ചെയ്തുവെന്നും നിതീഷ് കുമാർ ഗവർണറെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി
ഇന്ന് വൈകുന്നേരത്തോടെ നിതീഷ് കുമാർ വീണ്ടും എൻഡിഎയുടെ ഭാഗമാകും. ബിഹാറിൽ നടക്കുന്ന പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ പാർട്ടികളും നിർണായക യോഗങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. തങ്ങളുടെ എംഎൽഎമാരോട് രാജിവെക്കാൻ ആവശ്യപ്പെടുന്നതുൾപ്പെടെ പ്രതിസന്ധി നേരിടാനുള്ള സാധ്യതകളും ആർജെഡി ക്യാമ്പ് പരിശോധിക്കുന്നുണ്ട്.
അതേസമയം നിതീഷ് കുമാർ മുന്നണി വിടുമെന്ന് അറിയാമായിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. നിതീഷിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന ഒരുപാട് പേരുണ്ട്. സംഭവിക്കുമെന്ന് കരുതിയത് സംഭവിച്ചു. ഇന്ത്യ സഖ്യം ഉലയാതിരിക്കാനാണ് നിശബ്ദദ പാലിച്ചത്. നിതീഷ് കൂറുമാറുമെന്ന് ലാലുപ്രസാദ് യാദവിനെയും തേജസ്വിയെയും അറിച്ചിരുന്നുവെന്നും ഖർഗെ വ്യക്തമാക്കി.
അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയു- ബിജെപി ധാരണ. സുശീൽ മോദിയും രേണുദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കർ പദവി ബി ജെ പിക്ക് നൽകാനും ധാരണയായതായെന്നാണ് വിവരം. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ബിജെപിക്ക് നൽകും. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകും. ഇന്ത്യാ സഖ്യത്തിന്റെ കഴിഞ്ഞ യോഗത്തിന് ശേഷമാണ് സഖ്യം വിടാനുള്ള തീരുമാനത്തിലേക്ക് നിതീഷെത്തിയത്. കൺവീനർ പദവിയിൽ രാഹുൽ ഗാന്ധിയുടെ നിലപാട് നിതീഷിനെ ചൊടിപ്പിച്ചിരുന്നു. മമതയുടെ നിലപാടറിഞ്ഞ ശേഷം മതി തീരുമാനമെന്നായിരുന്നു രാഹുലിൻ്റെ നിർദ്ദേശം.
വർഷങ്ങളോളം എൻ ഡി എ മുന്നണിയുടെ ഭാഗമായിരുന്ന ജെ ഡി യു, 2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥിയായെത്തിയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോൺഗ്രസിനും ആർ ജെ ഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാൽ പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായുള തർക്കത്തെ തുടർന്ന് മഹസഖ്യം വിട്ട് നീണ്ടും എൻ ഡി എയുടെ ഭാഗമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. ശേഷം ബി ജെ പിയെ നേരിടാൻ പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’ മുന്നണി രൂപീകരിക്കാൻ പങ്കാളിയായി. ‘ഇന്ത്യ’ മുന്നണിയിലെ തർക്കങ്ങൾ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എൻ ഡി എ പാളയത്തിലേക്ക് മടങ്ങിയത്.