തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ ഓണറേറിയം വർധനവ് ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം ഇന്ന് 68 ആം ദിവസത്തിലേക്കും നിരാഹാര സമരം മുപ്പതാം ദിവസത്തിലേക്കും കടന്നു. സർക്കാരും നാഷണൽ ഹെൽത്ത് മിഷനും ഒത്തു കളിക്കുന്നു എന്നാണ് ആശമാരുടെ ആരോപണം. പ്രശ്നങ്ങൾ പഠിക്കാൻ കമ്മറ്റിയെ നിയോഗിക്കാതെ ഹൈക്കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചുവെന്നും കഴിഞ്ഞദിവസം ആശമാർ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, തുടർ ചർച്ചകൾ ഒഴിവാക്കി സമരത്തോട് മുഖം തിരിക്കുകയാണ് സർക്കാരും മുഖ്യമന്ത്രിയും.
ആശമാരുടെ ഓണറേറിയത്തിൽ വ്യാജകണക്കുകളാണ് എൻഎച്ച്എം പുറത്തുവിടുന്നതെന്ന് ആശാവർക്കേഴ്സ് പറഞ്ഞിരുന്നു. ആശമാരുടെ വിഷയം പഠിക്കാനുള്ള കമ്മിറ്റി രൂപീകരിച്ചുവെന്നാണ് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കോടതിയെ പോലും സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആശാവർക്കേഴ്സ് പറഞ്ഞു. 232 രൂപയേക്കാൾ കൂടുതൽ ആശമാർക്ക് ലഭിക്കുന്നുവെന്ന എൻഎച്ച്എം വിശദീകരണമാണ് വിമർശനങ്ങൾക്ക് പിന്നിൽ. ദേശാഭിമാനിയിൽ വന്ന ലേഖനത്തിൽ ആയിരുന്നു എൻഎച്ച്എം നിലപാട്. സർക്കാരിന് വേണ്ടി എൻഎച്ച്എം വ്യാജ പ്രചരണം നടത്തുന്നുവെന്നും ആശാവർക്കർമാർ പറഞ്ഞു.