വിവാദമായ പഴയിടം ഇരട്ടക്കൊല കേസിൽ പ്രതി അരുൺ കുമാറിന് കോടതി വധശിക്ഷ വിധിച്ചു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ആണ് വിധി പുറപ്പെടുവിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. സംരക്ഷിക്കേണ്ട ആൾ തന്നെ ക്രൂരമായ കൊല നടത്തിയെന്ന് കോടതി നിരീക്ഷിച്ചു
അതിക്രൂര കൊലപാതകം നടത്തിയ അരുണ്‍ പല കേസുകളിലും പ്രതിയാണെന്നും ഇയാള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഇയാളുടെ പ്രായവും മറ്റുസാഹചര്യങ്ങളും പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ പ്രതിയുടെ ഏകസഹോദരിയുടെ ഭര്‍ത്താവ് അര്‍ബുദ ബാധിതനാണെന്നും ഏക ആശ്രയം അരുണ്‍ ആണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇത് തള്ളിയാണ് കോടതി വധശിക്ഷ വിധിച്ചത്.
2013 സെപ്റ്റംബര്‍ 28ന് പിതൃസഹോദരി കോട്ടയം മണിമല തീമ്പനാല്‍ വീട്ടില്‍ തങ്കമ്മ (68), ഭര്‍ത്താവ് ഭാസ്‌കരന്‍ നായര്‍ (71) എന്നിവരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. പുതിയ കാര്‍ വാങ്ങാനുള്ള പണത്തിന് വേണ്ടി ആസൂത്രണം ചെയ്ത് കൊലപാതകം നടത്തുകയായിരുന്നു 21 കാരനായിരുന്ന പ്രതി. സംഭവദിവസം രാത്രി എട്ടോടെ ശരീരത്തില്‍ ചുറ്റിക ഒളിപ്പിച്ചാണ് പ്രതി ദമ്പതിമാരുടെ വീട്ടിലെത്തിയത്. ടിവി കണ്ടിരുന്ന ഭാസ്‌കരന്‍ നായരെയാണ് പ്രതി ആദ്യം കൊലപ്പെടുത്തിയത്. തലയ്ക്കു പിന്നില്‍ ചുറ്റികകൊണ്ട് അടിച്ചതിനുശേഷം തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചായിരുന്നു കൊലപാതകം. ശബ്ദം കേട്ട് മുകളിലത്തെ നിലയില്‍ നിന്നിറങ്ങി വന്ന തങ്കമ്മയെയും പ്രതി കൊന്നു. തളിവ് നശിപ്പിക്കാന്‍ മൃതദേഹങ്ങള്‍ക്കുസമീപം മഞ്ഞള്‍പ്പൊടി വിതറി. കൂടുതല്‍ പേര്‍ ചേര്‍ന്ന് നടത്തിയ കൊലപാതകമാണെന്ന് തോന്നിപ്പിക്കാന്‍ വാക്കത്തിയും കോടാലിയും അടക്കമുള്ളവ സംഭവസ്ഥലത്ത് ഉപേക്ഷിച്ചു. എന്നാല്‍ കൃത്യം നടത്തിയ ചുറ്റിക സ്വന്തം വീട്ടിലാണ് പ്രതി ഒളിപ്പിച്ചത്.
കൊലയ്ക്ക് ശേഷം കാര്‍ വാങ്ങാനുള്ള പണത്തിനായി തങ്കമ്മയുടെ ആഭരണങ്ങള്‍ പണയം വെച്ചു. എന്നാല്‍ രണ്ട് ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇതോടെ ഒക്ടോബര്‍ 19ന് ഒരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ കേസില്‍ ഇയാള്‍ കുടുങ്ങി. കോട്ടയം ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി ഒട്ടേറെ മോഷണം നടത്തിയതായി സമ്മതിച്ചു. മണിമലയിലെ ഒരു കേസില്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെ പഴയിടം ഇരട്ടക്കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തലും പ്രതി നടത്തി. ഇതോടെ കൊലക്കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ച് വിചാരണയ്ക്കിടെ ഇയാള്‍ ഒളിവില്‍ പോയെങ്കിലും ഒരു ഷോപ്പിങ് മാളില്‍ നടന്ന മോഷണത്തില്‍ പ്രതി തമിഴ്‌നാട് പൊലീസിന്റെ പിടിയിലായി. തമിഴ്നാട് പോലീസ് പിന്നീട് ഇയാളെ കേരള പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ജയിലിലാണ് അരുൺകുമാർ