സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് നടക്കാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 5 ബംഗ്ലദേശി പൗരൻമാരെ അറസ്റ്റ് ചെയ്തു. 20നും 25നും ഇടയിൽ പ്രായമുള്ള അനധികൃത കുടിയേറ്റക്കാരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇവരിൽനിന്ന് ബംഗ്ലദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. ഇവർ നഗരത്തിൽ കുറച്ചുകാലമായി വിവിധ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നുവെന്നാണ് നിഗമനം.
അതേസമയം ഓഗസ്റ്റ് 15ന് നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഡൽഹി പൊലീസ് നടത്തിയ മോക് ഡ്രില്ലിനിടെ ഡമ്മി ബോംബ് കണ്ടെത്താൻ സാധിക്കാത്തതിൽ നടപടി എടുത്തു. ശനിയാഴ്ച നടന്ന മോക് ഡ്രില്ലിനിടെ ‘ഡമ്മി ബോംബുമായി’ ഒരാൾ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഈ ‘ഡമ്മി ബോംബ്’ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾമാരും കോൺസ്റ്റബിൾമാരും ഉൾപ്പെടെ 7 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
അതിനിടെ ഹരിയാനയിൽ അനധികൃതമായി താമസിച്ചിരുന്ന 10 ബംഗ്ലദേശി പൗരൻമാർ അറസ്റ്റിലായി. ഗുരുഗ്രാം പൊലീസ് ആണ് ശനിയാഴ്ച ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് കണ്ടെടുത്ത തിരിച്ചറിയൽ രേഖകളിൽനിന്ന് ബംഗ്ലദേശി പൗരത്വം സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരെ ഉടൻ നാടുകടത്തുമെന്നും പൊലീസ് അറിയിച്ചു.