റായ്പൂർ: ഛത്തീസ്‌ഗഡിൽ രണ്ട് സ്ഥലങ്ങളിലായി 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബിജാപ്പൂർ – ദന്ദേവാഡ ജില്ലാ അതിർത്തിയിലും കാങ്കീറിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബിജാപ്പൂരിൽ 18 പേരും കാങ്കറിൽ നാല് പേരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ റിസർവ് സേനാംഗവും കൊല്ലപ്പെട്ടു.
ഇന്ന് രാവിലെ മുതൽ പ്രദേശത്തെ വനമേഖലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ട് പേരെയാണ് ആദ്യം വധിച്ചത്. ഉച്ചയോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. ഇവരുടെ പക്കൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു.
ഫെബ്രുവരിയിൽ നടന്ന ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ടിരുന്നു. 2026 മാർച്ചോടു കൂടി സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യം പൂർണമായി തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സംസ്ഥാനത്ത് മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.