ഇന്ത്യൻ ക്രിക്കറ്റ് ടീം ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ് കളി തുടങ്ങുന്നത്. ഇന്ന് യുഎസ്എ യുമായാണ് മത്സരം. ടോസ് നേടിയ യുഎസ്എ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. അസുഖം ബാധിച്ചതിനാൽ പ്രമുഖ പേസർ ജസ്പ്രീത് ബുംറ ഇന്ന് കളിക്കുന്നില്ല. മലയാളി താരം സഞ്ജു സാംസണും വാഷിങ്ടൺ സുന്ദറിനും പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ഓപ്പണറായി തിളങ്ങാൻ കഴിയാതിരുന്നതാണ് സഞ്ജുവിന് തിരിച്ചടിയായത്. പരിക്കേറ്റ് പുറത്തായ ഹർഷിത് റാണയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിൽ ഇടംനേടി.
ഇഷാൻ കിഷനും അഭിഷേക് ശർമയും ഓപ്പണർമാരാകുന്ന ടീമിൽ സൂര്യകുമാർ യാദവ്, തിലക് വർമ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ എന്നിവർ ബാറ്റിങ് കരുത്താകും. ശിവം ദുബെ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണ് പ്ലേയിങ് ഇലവനിലെ മറ്റ് അംഗങ്ങൾ. സ്വന്തം മികവ് തെളിയിക്കാനുള്ള മികച്ച അവസരമായാണ് ഈ മത്സരത്തെ ടീം ഇന്ത്യ നോക്കിക്കാണുന്നത്.

