കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയെൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം അപരാജിതരായാണ് ഇന്ത്യ കരീടനേട്ടത്തിലേക്കെത്തിയത്.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യ , നേപ്പാളിനെ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസിൽ ഒതുക്കി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 47 പന്തുകൾ ബാക്കി നിൽക്കെ 12.1 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. വെറും 10 ഓവറിലാണ് ഇന്ത്യ 100 റൺസ് തികച്ചത്.
27 പന്തിൽ 162.96 എന്ന സ്ട്രൈക്ക് റേറ്റിൽ നാല് ബൗണ്ടറികൾ ഉൾപ്പെടെ പുറത്താകാതെ 44 റൺസ് നേടിയ ഖുല ഷരീറിന്റെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ബാറ്റിങ്ങിനു പുറമേ, ഖുല ഷരീർ മൂന്ന് ഓവറുകളിൽ 20 റൺസ് വഴങ്ങി ബൌളിംഗിലും സംഭാവന നൽകി.
സെമിഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചപ്പോൾ, രണ്ടാം സെമിഫൈനൽ ഏറ്റുമുട്ടലിൽ പാകിസ്ഥാനെ കഷ്ടിച്ച് പരാജയപ്പെടുത്തി നേപ്പാൾ ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. നവി മുംബൈയിൽ ഇന്ത്യൻ വനിതാ ടീം ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഏകദിന ലോകകപ്പ് നേടിയതിന് വെറും മൂന്ന് ആഴ്ചകൾക്കുള്ളിലാണ് കാഴ്ച പരിമിതരുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ ടി20 കിരീട നേട്ടം.
ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക, ഓസ്‌ട്രേലിയ, യുഎസ്എ എന്നീ ആറ് ടീമുകൾ പങ്കെടുത്ത ടി20 ടൂർണമെന്റ് നവംബർ 11 ന് ന്യൂഡൽഹിയിലാണ് ആരംഭിച്ചത്. ബെംഗളൂരുവിൽ നടന്ന കുറച്ച് മത്സരങ്ങൾക്ക് ശേഷം നോക്കൗട്ട് ഘട്ടങ്ങൾ ശ്രീലങ്കയിലെ കൊളംബോയിൽ നടന്നു.

