ബ്രസീലിലെ മിനാസ് ഗെറൈസിൽ നടന്ന ലേലത്തിൽ 40 കോടി രൂപയ്ക്ക് വിറ്റ് ഗിന്നസ് റെക്കോർഡ് നേടി ഇന്ത്യൻ ഇനമായ നെല്ലൂർ പശു. ലോകത്ത് ഏറ്റവും കൂടുതൽ വിലയ്ക്ക് വിറ്റു പോയതിനാണ് റെക്കോർഡ്. വിയറ്റിന–19 എന്നു പേരുള്ള ഈ നെല്ലൂർ പശുവിന്റെ ഭാരം 1101 കിലോഗ്രാം ആണ്. 53 മാസം പ്രായമുള്ള വിയറ്റിന- 19 ന്റെ സുന്ദരമായ വെളുത്ത രോമങ്ങൾ, അയഞ്ഞ ചർമ്മം, മുതുകത്തെ ഹമ്പ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും വിലയേറിയ പശുവായ നെല്ലൂർ വിറ്റുപോയത് 4.8 മില്യൺ ഡോളറിനാണ് (ഏകദേശം 40 കോടി രൂപ). വിയറ്റിന–19 എന്നു പേരുള്ള ഇതിന് സാധാരണ നെല്ലൂർ പശുക്കളുടെ രണ്ടു മടങ്ങ് ഭാരമാണുള്ളത്. സാധാരണ നെല്ലൂർ പശുക്കളുടെ രണ്ടു മടങ്ങ് ഭാരമാണ് വിയറ്റിന- 19നു ഉള്ളത് എന്നാണ് വിദഗ്ദർ പറയുന്നത്.
ടെക്സാസിലെ ഫോർട്ട് വർത്തിൽ നടന്ന “ചാമ്പ്യൻ ഓഫ് ദി വേൾഡ്” മത്സരത്തിൽ വിയറ്റിന-19 മിസ് സൗത്ത് അമേരിക്ക കിരീടം സ്വന്തമാക്കിയിട്ടുണ്ട്. അസാധാരണമായ ജനിതകശാസ്ത്രവും ശ്രദ്ധേയമായ ശാരീരിക സവിശേഷതകളും കാരണം ഇവ ആഗോളതലത്തിൽ പോലും അംഗീകാരം നേടിയിട്ടുണ്ട്.
ഉഷ്ണമേഖലാ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കഴിവിനും രോഗ പ്രതിരോധത്തിനും പേരു കേട്ട ഇനമാണ് നെല്ലൂർ പശുക്കൾ. അതു കൊണ്ട് തന്നെ വിയറ്റിന -19 ൻ്റെ ഭ്രൂണങ്ങൾക്ക് ബ്രീഡിംഗിനായി ആഗോളതലത്തിൽ ഉയർന്ന ഡിമാൻഡാണ്. ആന്ധ്രാപ്രദേശിലെ ഓങ്കോൾ മേഖലയാണ് ഇവയുടെ സ്വദേശം, ഇതിനാൽ തന്നെ ഓങ്കോൾ ഇനം എന്നും ഇവയെ അറിയപ്പെടുന്നു. നെല്ലൂർ പശുക്കളെ ലോകത്ത് ഏറ്റവുമധികം ഉൽപാദിപ്പിക്കുന്നത് ബ്രസീലിലാണ്. യുഎസ്, മെക്സിക്കോ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലേക്കു കയറ്റുമതിയുമുണ്ട്.1800-കളിൽ ബ്രസീലിലെ കന്നുകാലി വ്യവസായം ആരംഭിച്ചതുമുതൽ നെല്ലൂർ പശുക്കൾ ഒരു നിർണായക ഘടകമാണ്.അതിതീവ്ര താപനിലയെ നേരിടാനുള്ള കഴിവും, രോഗ പ്രതിരോധശേഷിയും, ചിലവ് കുറഞ്ഞ പരിപാലനവും ഇവയുടെ സവിശേഷതയാണ്. ഇവയൊക്കെയാണ് വിയറ്റിന–19 ആഗോളതലത്തിൽ പോലും ഏറെ പ്രിയപ്പെട്ടതാകുന്നത്.