തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ എം. മുകേഷ് നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച സംഭവം വിവാദമാവുന്നു. പോക്സോ കേസ് പ്രതിയായ മുകേഷ് എം. നായരാണ് തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സ്‌കൂളില്‍ അതിഥിയായെത്തിയ മുകേഷ്, കുട്ടികളെ അഭിസംബോധന ചെയ്യുകയും സ്‌കൂളില്‍ സമ്മാനവിതരണം നടത്തുകയും ചെയ്തിരുന്നു.
അടിയന്തരമായി സംഭവത്തേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ അധികൃതര്‍ ക്ഷണിച്ചതു പ്രകാരം തിരുവനന്തപുരത്തെ ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് മുകേഷ് എം. നായര്‍ മുഖ്യാതിഥിയായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധനഗ്നയാക്കി വീഡിയോ ചിത്രീകരിച്ച കേസിൽ പ്രതിചേർക്കപ്പെട്ട മുകേഷ് എം. നായരെയാണ് മുഖ്യാതിഥിയാക്കിയത്. പോക്സോ കോടതിയിൽനിന്ന് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇയാൾ സ്കൂളിൽനിന്ന് പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് ഉപഹാരം നൽകാനാണ് എത്തിയത്.
കോവളത്തെ റിസോര്‍ട്ടില്‍വെച്ച് റീല്‍സ് ഷൂട്ടിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം. നായര്‍. പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏപ്രിലിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കോവളം സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് പുതിയ സംഭവം.
പോക്സോ കേസിൽ ഉൾപ്പെട്ട അധ്യാപകരെ സർവിസിൽ നിന്ന് നീക്കം ചെയ്യുന്നതടക്കം കർശന നിലപാടുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമ്പോഴാണ് വകുപ്പിനുതന്നെ കളങ്കമുണ്ടാക്കുന്ന ഈ സംഭവം. സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാനെത്തിയ സംഘടനയാണ് മുകേഷ് എം. നായരെ മുഖ്യാതിഥിയായി എത്തിച്ചതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു. റിട്ടയർഡ് അസിസ്റ്റൻ്റ് കമ്മീഷണർ സുനിൽ ഒ.എ, ഫോർട്ട് വാർഡ് കൗൺസിലർ ജാനകി അമ്മാളും ഫോർട്ട് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ പങ്കെടുത്തിരുന്നു.