വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ച് വയനാട്ടിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്. എന്നാൽ അവശ്യ സർവീസുകളെയും പാൽ, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങൾക്കായുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിൻ്റെ ഭാഗമായി യുഡിഎഫ് പ്രതിഷേധ മാർച്ചും ഇന്ന് നടക്കും.
സംഘർഷ സാധ്യത ഉള്ളതിനാൽ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ തീരുമാനിച്ചു. എന്നാൽ കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. മറ്റു സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്. സുൽത്താൻ ബത്തേരി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നുള്ള ദീർഘദൂര ബസുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്.
എന്നാൽ ഹർത്താലിനെ എൽഡിഎഫ് വിമർശിച്ചു. വയനാട് എംപി പ്രിയങ്ക ഗാന്ധിയും മുൻ എംപി രാഹുൽ ഗാന്ധിയും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് എൽഡിഎഫ് നേതാക്കൾ വിമർശിച്ചു.