കെപിസിസി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരൻ നായർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമെത്തിയാണ് മഹേശ്വരൻ നായർ തീരുമാനം പ്രഖ്യാപിച്ചത്. പത്മജ വേണുഗോപാൽ ബിജെപിയിലെത്തിയതിന് പിന്നാലെയാണ് ലീഡറുടെ വിശ്വസ്തനായിരുന്ന മഹേശ്വരൻ നായരും പുതിയ താവളത്തിലേക്കെത്തിയത്. തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസും കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു.
നാലുതവണ പൂജപ്പുര വാർഡിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം കോർപറേഷനില്‍ അംഗമായിരുന്നു. ഉപാധികൾ ഒന്നുമില്ലാതെയാണ് ബിജെപിയിൽ അംഗത്വം എടുക്കുന്നതെന്നും തിരുവനന്തപുരത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യമെന്നും മഹേശ്വരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റാൻ രാജിവ് ചന്ദ്രശേഖറിന് കഴിയും. വികസന കാഴ്ചപ്പാടാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചത്. കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് അവഗണന ഒന്നും ഉണ്ടായിട്ടില്ല. സ്ഥാനമാനങ്ങളുടെ പിന്നാലെ ഒരിക്കലും പോയിട്ടില്ല- മഹേശ്വരൻ നായർ പറഞ്ഞു.