സംസ്ഥാനത്ത് കനത്ത ചൂട്. മലപ്പുറം, പാലക്കാട് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ നിലയിൽ എത്തിയിരുന്നു. കൊല്ലം ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ചവറ, പുനലൂര്‍, പാരിപ്പള്ളി, കാരുവേലില്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക്ക് കാലാവസ്ഥാമാപിനികളില്‍ മാര്‍ച്ച് മാസത്തില്‍ മിക്ക ദിവസങ്ങളിലും 37 ഡിഗ്രിയിലധികം ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൊട്ടാരക്കരയില്‍ സ്ഥാപിച്ച ഐ ഓ ടി അധിഷ്ഠിത കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തില്‍ പ്രദേശത്തെ അള്‍ട്രാ വയലറ്റ് സൂചിക മിക്ക ദിവസങ്ങളിലും 8 – 10 പരിധിയിലാണുള്ളത്. വ്യാഴാഴ്ച സൂചിക 10 ആണ് രേഖപ്പെടുത്തിയത്.
രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ഏതെങ്കിലും തരത്തില്‍ അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ചൂട് ഉയരുന്നതിനൊപ്പം തന്നെ തോട്ടങ്ങള്‍, വനങ്ങള്‍, വയലുകള്‍, പുല്ലുനിറഞ്ഞ പറമ്പുകള്‍ തുടങ്ങിയ തുറസ്സായ സ്ഥലങ്ങളിലുണ്ടാകുന്ന തീപ്പിടുത്ത സംഭവങ്ങളും കൂടിയിട്ടുണ്ട്.
ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ഒരിയ്ക്കലും നേരിട്ട് കനത്ത വെയിൽ ഏൽക്കരുത്. പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.