കെഎസ്ആർടിസി ബസിൽ നിന്ന് രാത്രി യുവതിയെ ഇറക്കിവിട്ടു. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിൾ പേ വർക്ക് ചെയ്യാത്തതാണ് ബസിൽ നിന്ന് ഇറക്കിവിടാൻ കാരണം. സംഭവത്തിൽ വെള്ളറട സ്വദേശി ദിവ്യ കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ആശുപത്രിയിൽ പോയി വരവേ ഗൂഗിൾ പേ വഴി പണം നൽകാൻ ശ്രമിച്ചങ്കിലും പരാജയപ്പെട്ടു. ഡിപ്പോയിൽ കാത്തുനിൽക്കുന്ന ഭർത്താവ് പണം നൽകുമെന്ന് അറിയിച്ചെങ്കിലും കേട്ടില്ല. രാത്രി 9 മണിയോടെ കണ്ടക്ടർ നടുറോട്ടിൽ ഇറക്കിവിടുകയായിരുന്നുവെന്നും ദിവ്യ പരാതിയിൽ പറയുന്നു. സുഖമില്ലാത്ത തന്നെ ഭർത്താവ് എത്തിയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു. വെറും പതിനെട്ട് രൂപയ്ക്ക് വേണ്ടിയാണ് കെഎസ്ആർടിസി ജീവനക്കാർ തന്നെ ഇറക്കിവിട്ടതെന്നും യുവതി പറയുന്നു. തുടർന്നാണ് ഡിപ്പോ അധികൃതർക്ക് പരാതി നൽകിയതെന്നും ദിവ്യ പറഞ്ഞു.
കഴിഞ്ഞ 26-ാം തീയതി രാത്രി 9 മണിക്കായിരുന്നു സംഭവം. തിരുവനന്തപുരം വെള്ളറട സ്വദേശിയും കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ ദിവ്യ എന്ന 28കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പതിവായി ഡ്യൂട്ടി കഴിഞ്ഞ് രാത്രി 9.45ന് നെയ്യാറ്റിൻകരയിൽ നിന്നുള്ള അവസാന വണ്ടിക്കാണ് ദിവ്യ വീട്ടിൽ പോകാറ്. ആരോഗ്യപ്രശ്നം ഉള്ളതിനാൽ, സംഭവദിവസം രാത്രി 8.30ന് വീട്ടിലേക്ക് മടങ്ങിയ ദിവ്യ കൂനമ്പനയിൽ നിന്ന് ബസ്സുകയറി. പേഴ്സ് കയ്യിൽ കരുതാൻ മറന്നിരുന്നെങ്കിലും കെഎസ്ആർടിസി ബസിലെ സ്ഥിരം യാത്രക്കാരിയായ ദിവ്യ ഗൂഗിൾ പേ ഉപയോഗിച്ച് യാത്ര ചെയ്യാറുണ്ട് എന്ന വിശ്വാസത്തിൽ ബസിൽ കയറി.
കാരക്കോണത്തു നിന്ന് 18 രൂപയുടെ ടിക്കറ്റ് എടുത്ത് ഗൂഗിൾ പേ ഉപയോഗിച്ചെങ്കിലും സെർവർ തകരാർ കാരണം യഥാക്രമം
ഇടപാട് നടത്താൻ കഴിഞ്ഞില്ല. പ്രകോപിതനായ കണ്ടക്ടർ തോലടിയിൽ യുവതിയെ ഇറക്കിവിടുകയായിരുന്നു. സെർവറിന്റെ തകരാറാണെന്നും, അല്പസമയത്തിനകം കാശ് അയക്കാൻ കഴിയുമെന്നും, ഇല്ലാത്തപക്ഷം സർവീസ് അവസാനിപ്പിക്കുന്ന വെള്ളറടയിൽ ഇറങ്ങേണ്ട തനിക്ക് അവിടെനിന്നും കാശ് തരപ്പെടുത്തി നൽകാൻ കഴിയും എന്നും ദിവ്യ കണ്ടക്ടറോട് പറഞ്ഞു എങ്കിലും ചെവിക്കൊള്ളാൻ തയ്യാറായില്ല. ഇത്തരം തട്ടിപ്പുകാരെ തനിക്കറിയാമെന്നും, ബസ്സിൽ നിന്ന് ഇറങ്ങടീ എന്ന് ആക്രോശിച്ചുകൊണ്ട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു എന്നാണ് ദിവ്യയുടെ പരാതി.

