വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ എട്ടിന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കുമെന്ന് ബസുടമ സംയുക്ത സമിതി അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ എട്ടിന് സൂചന പണിമുടക്ക് നടത്തും. ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്നുള്ള തീരുമാനം പിന്‍വലിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വ്യാഴാഴ്ച ചേർന്ന സമരപ്രഖ്യാപന കൺവെൻഷനിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് ബസുടമകൾ സർക്കാറിന് മുന്നിൽവെക്കുന്നത്. 140 കിലോമീറ്ററിൽ കൂടുതൽ ദൂരം സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക എന്നതാണ് പ്രധാനം. കൂടാതെ, വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിത വർധന നടപ്പാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. നിലവിലെ വിദ്യാർഥി കൺസഷൻ സമ്പ്രദായം ബസുടമകൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പിലാക്കിയിരിക്കുന്ന തരത്തില്‍ അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രം കണ്‍സെഷന്‍ ലഭിക്കുന്ന തരത്തില്‍ ആപ്പ് മുഖേന കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, ബസ് ഉടമകളില്‍നിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്‍വന്‍ഷന്‍ നടന്നത്.
ഈ ആവശ്യങ്ങളിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ജൂലൈ എട്ടിന് സൂചന സമരം നടത്തുമെന്നും എന്നിട്ടും തീരുമാനം ഉണ്ടായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവിസ് പൂർണമായി നിർത്തിവെക്കുമെന്നും സംയുക്ത സമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ സംയുക്ത സമിതി ചെയർമാൻ ഹംസ എരിക്കുന്നൻ, ജനറൽ കൺവീനർ ടി. ഗോപിനാഥൻ, വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ്, ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസ്, ട്രഷറർ എം.എസ്. പ്രേംകുമാർ, ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. പ്രദീപ്, ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സുരേഷ്, ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന ട്രഷറർ മുജീബ് റഹ്മാൻ, മോട്ടോർ ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസ് ആട്ടോക്കാരൻ എന്നിവർ പങ്കെടുത്തു.