തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ ഷൂട്ടർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വിവാദ ഉത്തരവ് വനം വകുപ്പ് മരവിപ്പിച്ചു. സ്‌പോർട്‌സ് ആവശ്യങ്ങൾക്കോ സ്ഥാപനപരമായ ആവശ്യങ്ങൾക്കോ ഉള്ള ആയുധ ലൈസൻസ് കൈവശമുള്ളവർ കാട്ടുപന്നികളെ വെടിവയ്ക്കുന്നത് വിലക്കിക്കൊണ്ട് വനം വകുപ്പ് നേരത്തെ പുറപ്പെടുവിച്ച ഉത്തരവാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ താൽക്കാലികമായി മരവിപ്പിച്ചത്. ഉത്തരവ് പിൻവലിക്കാൻ വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി. ഇടുക്കി ജില്ലാ കളക്ടറുടെ ശുപാർശയും ആഭ്യന്തര വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നിയന്ത്രണം കൊണ്ടുവന്നിരുന്നതെങ്കിലും, ഇത് പ്രായോഗികമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ തീരുമാനം.
ആയുധ ലൈസൻസ് സംബന്ധിച്ച ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാൻ വനം വകുപ്പിന് അധികാരമുണ്ടോ എന്ന നിയമപരമായ പരിശോധന ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ആയുധ ലൈസൻസ് അനുവദിക്കുന്ന ലൈസൻസിങ് അതോറിറ്റികളാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് എന്ന വസ്തുതയും പരിഗണിച്ചിട്ടുണ്ട്. ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്ക് അധികാരം നൽകിയിരുന്നെങ്കിലും, ഷൂട്ടർമാരുടെ ലഭ്യതക്കുറവ് മൂലം ഈ നടപടി ഫലപ്രദമായിരുന്നില്ല. പുതിയ തീരുമാനത്തോടെ കൂടുതൽ ഷൂട്ടർമാരുടെ സേവനം പഞ്ചായത്തുകളിൽ ഉറപ്പാക്കാൻ സാധിക്കും.
പല പഞ്ചായത്തുകളിൽ നിന്നും ഷൂട്ടർമാരുടെ കുറവ് സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിൽ, എല്ലാ വനം ഡിവിഷനുകൾക്ക് കീഴിലും കൂടുതൽ ലൈസൻസുള്ള ഷൂട്ടർമാരെ ലഭ്യമാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് മന്ത്രി നിർദ്ദേശം നൽകി. കാട്ടുപന്നി ശല്യം മൂലം പൊറുതിമുട്ടുന്ന കർഷകർക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ നീക്കം. നിയമപരമായ തടസ്സങ്ങൾ നീക്കി കാട്ടുപന്നികളെ കൊല്ലുന്ന നടപടികൾ അടിയന്തരമായി വേഗത്തിലാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

