കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികൾക്ക് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
വിദ്യാർത്ഥികളായ സാമുവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ രാജ്, എൻ വി വിവേക് എന്നീ പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. പ്രതികളുടെ പ്രായം, മുമ്പ് കുറ്റകൃത്യത്തിൽ പങ്കാളികളല്ല എന്നിവ കണക്കിലെടുത്താണ് ജാമ്യം. ഈ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതാണ്.
പ്രതികൾ നടത്തിയ കുറ്റകൃത്യങ്ങൾ കൃത്യമായി കുറ്റപത്രത്തിൽ വിവരിക്കുന്നുണ്ട്. കഴിഞ്ഞ നവംബർ മാസത്തിൽ തുടങ്ങിയ ക്രൂരമായ റാഗിങ്ങ് ഫെബ്രുവരിയിൽ കേസ് ആകുന്നതു വരെ പ്രതികൾ തുടർന്നു. ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും പ്രതികൾ സന്തോഷം കണ്ടെത്തി. പഠനം പൂർത്തിയാക്കി ആതുരസേവന രംഗത്ത് ഇറങ്ങേണ്ട അഞ്ച് നഴ്സിങ്ങ് വിദ്യാർത്ഥികളുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത. ഹോസ്റ്റൽ മുറിയിൽ ജൂനിയർ വിദ്യാർത്ഥികളെ സംഘം ചേർന്ന് പീഡിപ്പിച്ച പ്രതികൾ, നടന്ന സംഭവങ്ങൾ പുറത്ത് പറയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ നവംബർ മുതൽ തുടങ്ങിയതാണ് റാഗിങ്ങ് ഭീകരത. ഫെബ്രുവരി 11 ന് പിടിയിലാകുന്നതിന് മുമ്പ് വരെ പ്രതികൾ ക്രൂരത തുടർന്നു. നിരന്തരം ലഹരി ഉപയോഗിക്കുന്ന പ്രതികൾ ജൂനിയർ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നതിലൂടെയാണ് ആനന്ദം കണ്ടെത്തിയിരുന്നത്. ദേഹോപദ്രവമേറ്റ് വേദന കൊണ്ട് ഇരകളായവർ പുളയുമ്പോൾ ദൃശ്യങ്ങൾ പകർത്തിയും പ്രതികൾ സന്തോഷം കണ്ടെത്തി. ഈ ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവ്.
കേസിൽ 40 സാക്ഷികളേയും 32 രേഖകളും ഉണ്ട്. അന്വേഷണ സംഘം 45 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.