തിരുവനന്തപുരം: ദുഷ്ടലാക്കോടെ യുവത്വത്തെയും അതുവഴി ഭാരതത്തെയും നശിപ്പിക്കാനുള്ള ഉദേശത്തെ കത്തിച്ചുകളയാനുള്ള പ്രാർത്ഥന ആയിരിക്കണം പൊങ്കാലയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അദ്ദേഹം ആശാ പ്രവർത്തകരുടെ സമരവേദി സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സമരക്കാർക്ക് കേന്ദ്രമന്ത്രി സൗജന്യമായി പൊങ്കാല കിറ്റുകൾ വിതരണം ചെയ്‌തിരുന്നു.
‘ഇന്നത്തെ കണക്ക് ഏതാണ്ട് 70 മില്യൺ പൊങ്കാല ഇടുന്നുവെന്നാണ്. എല്ലാ ജില്ലയിലും പൊങ്കാലയിടാനായി ഒരു അടുപ്പെങ്കിലും കാണും. എത്ര കോടിയായിരുന്നു മഹാകുംഭമേളയിൽ വന്നത്. ദിവ്യ സ്നാനത്തിന് വേണ്ടിയാണ് വന്നത്. അവർക്ക് 60 ദിവസം തികഞ്ഞില്ലെന്നാണ് പറയുന്നത്.
അറുപതോ, എഴുപതോ കോടി വന്നാല്‍ ഒരുദിവസം 1000 രൂപവെച്ച് ചെലവാക്കാതിരിക്കാന്‍ പറ്റുമോ’ എന്നാണ് സുരേഷ് ഗോപി ചോദിക്കുന്നത്.
നമുക്ക് ഒരുപാട് അഹിതങ്ങൾ സംഭവിക്കുന്നുവെന്നും, ആദ്യം പഞ്ചാബിനെ വേണം രക്ഷപ്പെടുത്തിയെടുക്കാനെന്നും പറഞ്ഞ സുരേഷ് ഗോപി, 70 മില്യൺ പൊങ്കലായിടുന്നുവെന്നാണ് കണക്കെന്നും, എന്നാൽ അത് പൂർണ്ണമല്ലെന്നും, എല്ലാ ജില്ലയിലും ഒരടുപ്പ് എങ്കിലും ഉണ്ടാവുമെന്നും കൂട്ടിച്ചേർത്തു. താൻ പറഞ്ഞാൽ അത് തള്ളായിപ്പോകുമെന്നും, നിങ്ങൾ തന്നെ പറയൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊങ്കാല പ്രാർത്ഥനയാണെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
‘അവിടെ തുഴച്ചിൽ നടത്തുന്നവർ 30 കോടിയാണ് സമ്പാദിച്ചത്. ഇതൊക്കെ ഏത് സർക്കാരിന് കൊടുക്കാൻ കഴിയും? അങ്ങനെയൊരു ഭക്തസമൂഹം വന്ന് അവിടത്തെ ജിഡിപി ഉയർത്തിയിട്ടുണ്ടെങ്കിൽ, അത് രാജ്യത്തിന്റെ ജിഡിപിയിലേക്കാണ് എത്തിച്ചേരുന്നത്.
രാജ്യത്തെ വിവിധ മതക്കാര്‍, ആചാരക്കാര്‍ അവരെല്ലാം ആ ചോറുണ്ണാന്‍ പോവുകയാണ്. അതിനെ നിന്ദിക്കുന്നവരുടെ ഡിഎന്‍എയിലെങ്കിലും ഇത്തിരി ലജ്ജവേണം. ഇതൊക്കെയും പ്രാർത്ഥനയാണ്. പൊങ്കാലയും പ്രാർത്ഥനയാണ്.’- കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.