ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്നാണ് ആക്ഷേപം. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നു. റിപ്പോര്‍ട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ സര്‍ക്കാര്‍ ഒഴിവാക്കി. ഇത് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ആകെ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. 21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്‍റെ വെട്ടിനീക്കൽ.
വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പിനായി അപേക്ഷകർക്ക് നൽകിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തുവിടരുതെന്ന് കമീഷൻ നിർദേശിച്ചിരുന്നെന്നും അതിനാലാണ് ഇത്രയും ഭാഗം നീക്കേണ്ടിവന്നതെന്നുമാണ് സർക്കാർ വാദം. ഇത് പരിഗണിച്ചാണ് കൂടുതൽ പാരഗ്രാഫുകൾ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിര്‍ദേശിച്ച 96ാം പാരഗ്രാഫ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ കൂടുതല്‍ ഒന്നും വിശദീകരിക്കാനില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാട് നേരത്തെ വിശദീകരിച്ചതാണ്. ഇനി കൂടുതലൊന്നും പറയാനില്ല. തുടര്‍ നടപടി കോടതി തീരുമാനിക്കട്ടെയെന്നും സജി ചെറിയാൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ ആകില്ലെന്ന് മന്ത്രി എ കെ ബാലൻ ആവര്‍ത്തിച്ചു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാറിനു മുമ്പിൽ നിയമപരവും സാങ്കേതികവുമായ പ്രശ്നമുണ്ടെന്ന് മുൻ മന്ത്രി എ.കെ. ബാലൻ പറഞ്ഞു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാകില്ല. അന്വേഷണം നടത്തിയ ശേഷമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ. കേസ് സെപ്റ്റംബർ പത്തിന് ഹൈകോടതി പരിഗണിക്കുമെന്നും തുടർ നടപടികൾ കോടതി നിർദേശ പ്രകാരമായിരിക്കുമെന്നും എ.കെ. ബാലൻ പറഞ്ഞു.
റിപ്പോര്‍ട്ടില്‍ പോക്സോ പരാതി ഉണ്ടോയെന്ന് അറിയില്ലെന്നും ചില പേജുകള്‍ ഒഴിവാക്കിയാണോ പുറത്ത് വിട്ടതെന്ന് അറിയില്ലെന്നും സ്വമേധയാ കേസ് എടുക്കാൻ ആകില്ലെന്നും വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. പോക്സോ പരാതി ഉണ്ടോയെന്ന് ഹൈക്കോടതി പരിശോധിക്കട്ടെ. കോടതി പറഞ്ഞാല്‍ നടപടി സ്വീകരിക്കും.