സംസ്ഥാനത്ത് സ്വർണ്ണ വില സർവ്വകാല റെക്കോർഡിൽ. ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില പവന് 65,000 രൂപ കടന്നു. ഇന്ന് ഒറ്റയടിക്ക് പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയും കുതിക്കുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് കേരളത്തിൽ സ്വർണ വില ഉയർന്നത്. മൂന്ന് ദിവസം കൊണ്ട് പവന് 1680 രൂപയാണ് ഉയർന്നത്.
ഇന്ന് ഒരു ഗ്രാമിന് 110 രൂപ വർധിച്ച് 8230 രൂപയായി. പവന് 880 രൂപ വർധിച്ച് 65,840 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണത്തിന് 82,300 രൂപയാണ്. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8978 രൂപയും പവന് 71,824 രൂപയും. 18 കാരറ്റിന് ഒരു ഗ്രാമിന് 6734 രൂപയിലും പവന് 53,872 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 2,993.24 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇത് 3000 ഭേദിച്ചാൽ ആഭ്യന്തര വിപണിയിൽ പവന് 70,000 കടന്നേക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഇറക്കുമതി താരിഫിൻ്റെ ഫലമാണ് നിലവിലെ കുതിച്ചുചാട്ടത്തിന് പിന്നില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 87 ഡോളറിനടുത്ത് തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വിലയ്ക്ക് കരുത്തായി.
ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 71,261 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8908 രൂപ കൊടുക്കണം. ഇന്നത്തെ കനത്ത വിലക്കയറ്റത്തിനൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേരുമ്പോൾ സ്വർണാഭരണ വില ഇത്രയും ഉയരും. 5% പണിക്കൂലി കണക്കാക്കുമ്പോഴാണ് ഈ വില കണക്കാക്കുന്നത്.