സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും ഭേദിച്ച് ഉയർന്ന നിലയിൽ തുടരുകയാണ്. ഇന്നലെ പവന് 400 രൂപ വർധിച്ച് സർവ്വകാല നിരക്കിലെത്തിയ വിപണി ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. 94,520 രൂപയിലാണ് ഇന്നും സ്വർണ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,815 രൂപയാണ് നൽകേണ്ടത്. നിലവിലെ സാഹചര്യത്തിൽ സ്വർണവില പവന് ഒരു ലക്ഷത്തിലേക്ക് എത്താൻ അധികം വൈകില്ലെന്നാണ് വിലയിരുത്തൽ. രണ്ട് ദിവസം മുമ്പ് ഒറ്റയടിക്ക് പവന് 2400 രൂപ കൂടിയിരുന്നു.
പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.