തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. പാർട്ടി നിലപാടും മുൻപ് കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്വീകരിച്ച നിലപാടുകളും പരിഗണിച്ചാണ് തീരുമാനും. പുരസ്കാരം വാങ്ങുന്നതിൽ പാർട്ടി എന്ത് നിലപാട് എടുക്കമോ അതായിരിക്കും കുടുബത്തിനുമെന്ന് മകൻ അരുൺകുമാർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കുടുംബത്തോട് അടുത്തവൃത്തങ്ങള് പത്മവിഭൂഷൺ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനമെന്ന് വ്യക്തമാക്കിയത്.
മുൻകാലങ്ങളിൽ ഇത്തരം പുരസ്കാരങ്ങൾ നിരസിച്ചിരുന്ന നിലപാടാണ് പാർട്ടി നേതാക്കൾ സ്വീകരിച്ചത്. ഇപ്പോഴും ഇതുതന്നെയാണ് പാർട്ടി നിലപാട്. പുരസ്കാരത്തിനർഹരായവർ ജീവിച്ചിരുന്നപ്പോഴായിരുന്നു മുൻപ് പുരസ്കാരങ്ങൾ ലഭിച്ചത്. വി എസ് ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ കുടുംബം തീരുമാനിക്കട്ടേയെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി പ്രതികരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പത്മവിഭൂഷൺ ബഹുമതിക്ക് വി എസ് അർഹനായെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് ഇന്നലെ കുടുംബത്തിന് ലഭിച്ചിരുന്നു. ഇക്കാര്യം അറിയിച്ച് അരുൺകുമാർ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി എസിനോട് ജനങ്ങൾ കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നും ഞങ്ങൾക്ക് വലിയ കരുത്താണെന്ന് അരുൺകുമാർ പറഞ്ഞു. ഈ പുരസ്കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു. എങ്കിലും, ഇത്തരം പുരസ്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും കുടുംബം. വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹവായ്പുകൾക്ക് നന്ദിയെന്നും കുറിപ്പിലുണ്ട്.

