തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ദീർഘകാലം കോൺഗ്രസിന്റെ കരുത്തായിരുന്ന മുതിർന്ന നേതാവ് കെ. ബാബു ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർഥിയെ പാർട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ.ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “എല്ലാ മേഖലയിൽനിന്നും വലിയ പിന്തുണ പൊതുപ്രവർത്തന രംഗത്ത് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഒന്നുമല്ലാതിരുന്ന എന്നെ ഇവിടെവരെ എത്തിച്ചതിൽ കോൺഗ്രസും തൃപ്പൂണിത്തുറയിലെ ജനങ്ങളും വലിയ പങ്കാണ് വഹിച്ചത്. സാധാരണക്കാരനായിരുന്ന എന്നെ 1991ൽ കോൺഗ്രസ് നേതൃത്വം തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാക്കി തീരുമാനിച്ചു” ബാബു പറഞ്ഞു. കൊച്ചിയിൽ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തന്റെ പിൻവാങ്ങൽ തീരുമാനം അറിയിച്ചത്. പാർട്ടി നേതൃത്വം മുഴുവൻ താൻ വീണ്ടും ജനവിധി തേടണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ ഈ തീരുമാനമെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
1991 മുതൽ 2011 വരെ കെ.ബാബു തൃപ്പൂണിത്തുറയിൽ തുടർച്ചയായി വിജയിച്ചു. 1991-ൽ സി.പി.എമ്മിന്റെ കരുത്തനായ നേതാവ് എം.എം. ലോറൻസിനെ വീഴ്ത്തിയാണ് കെ. ബാബു തൃപ്പൂണിത്തുറയിൽ തന്റെ ജൈത്രയാത്ര ആരംഭിച്ചത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ എക്‌സൈസ്-തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം, ബാർകോഴ വിവാദങ്ങൾക്കിടയിൽ 2016-ൽ എം. സ്വരാജിനോട് പരാജയപ്പെട്ടെങ്കിലും 2021-ൽ ശക്തമായ തിരിച്ചുവരവ് നടത്തി മണ്ഡലം തിരിച്ചുപിടിച്ചു.
എ ഗ്രൂപ്പിന്റെ ജില്ലയിലെ പ്രധാന നേതാവ് കൂടിയാണ് മുൻ എക്സൈസ് മന്ത്രി കൂടിയായ കെ.ബാബു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ബാബുവിനെതിരെ ഇ.ഡിയുടെ കേസ് നിലവിലുണ്ട്. നേരത്തെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചിരുന്നു. അങ്കമാലി നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ ചെയർമാൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്ന ബാബു, ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് വിജയങ്ങളുമായിട്ടാണ് ഇപ്പോൾ സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നത്.

